ADVERTISEMENT

‘‘നല്ല ഭേദമുണ്ട്’’– കാനം പറഞ്ഞു. ‘‘രണ്ടാഴ്ച കൂടി ഇതിന്റെ ട്രീറ്റ്മെന്റ് ഉണ്ട്. ഇതിന്റെ പ്രശ്നങ്ങൾ തീരാൻ ഒരു മാസം കൂടി ഇവിടെ ഉണ്ടാകണം. അതു കഴിഞ്ഞ് ഞാൻ തിരുവനന്തപുരത്തോട്ടു വരും.’’ ആശുപത്രി മുറിയിൽ, ഉയർത്തിവച്ച കിടക്കയിൽ, മരണത്തിന് 24 മണിക്കൂറുകൾക്കു മുൻപ് കാനം രാജേന്ദ്രൻ വളരെ പ്രശാന്തവാനായിരുന്നു. കൊച്ചിയിൽ പുസ്തകോത്സവത്തിനെത്തിയ ഞാനും കഥാകൃത്ത് സി.അനൂപും കൂടി കാനത്തെ സന്ദർശിച്ചത് ജനാധിപത്യ കേരളത്തിലെ ഉന്നതനായ ഒരു നേതാവിനോടുള്ള സ്നേഹാദരങ്ങൾ കൊണ്ടു മാത്രമായിരുന്നു. ചങ്കുറപ്പിന്റെ കരുത്തോടെ മിടിച്ച ആ ഹൃദയം ഒറ്റനാൾ കൊണ്ടു നിലച്ചത് അപ്രതീക്ഷിതമായി.

കാനത്തിന്റെ ഡ്രൈവറും സന്തത സഹചാരിയുമായ വിനോദ്, നേതാവിനെ ശുശ്രൂഷിച്ച് കട്ടിലിനരികിലുണ്ടായിരുന്നു. മകൻ സന്ദീപ് വീട്ടിൽനിന്ന് ആശുപത്രിയിലേക്കുള്ള വഴിയിൽ. സന്ദീപ് ഫോണിൽ അച്ഛന്റെ വിവരങ്ങൾ വിനോദിനോടു സംസാരിച്ചുകൊണ്ടിരുന്നു. ഉച്ചയ്ക്കു മുൻപ് ലഘുവായ ഫിസിയോതെറപ്പിയുണ്ടായിരുന്നു. ‘‘അതിന്റെ ചെറിയ ക്ഷീണമുണ്ട്. ഇനി അൽപം മയക്കം വരും. സാരമുള്ളതല്ല’’– ശാന്തമായ ചിരിയോടെ കാനം പറഞ്ഞു.

സുഖം ആശംസിച്ച് ഞങ്ങൾ പുറത്തേക്കിറങ്ങി; കാനം മയക്കത്തിലേക്കും. ഒരാഴ്ച മുൻപ് സന്ദർശനാനുമതി ചോദിച്ച അനൂപിനോടു വിനോദ് പറഞ്ഞിരുന്നു, കാനത്തിനു തൊണ്ടയിൽ കഫക്കെട്ടുണ്ട്. എവിടെ നിന്നോ പ്രത്യേകം വരുത്തിച്ച കാപ്പിപ്പൊടിക്കുപ്പി പൊതിഞ്ഞ് അനൂപ് വിനോദിനെ ഏൽപിച്ചു; കാപ്പി കുടിച്ചുതുടങ്ങുമ്പോൾ കൊടുക്കണമെന്നു പറഞ്ഞ്. ആ കുപ്പി തുറക്കപ്പെട്ടതുമില്ല.

ആശുപത്രിക്കിടക്കയിൽ കെപിഎസി ഗാനങ്ങൾ

‘‘വായിക്കാൻ പ്രയാസമുണ്ട്. എനിക്കു കെപിഎസിയുടെ നാടകഗാനങ്ങൾ കേൾക്കണം’’– രണ്ടാഴ്ച മുൻപ്, ഏറെ അടുപ്പമുള്ള സഖാവായ കെ.ദിലീപ്കുമാറിനോട് (ഭക്ഷ്യ സുരക്ഷാ കമ്മിഷൻ അംഗം) കാനം പറഞ്ഞിരുന്നു. അതനുസരിച്ച് ദിലീപ്കുമാർ നാടക ഗാനങ്ങൾ ഉൾപ്പെടെ അറുനൂറോളം പാട്ടുകൾ പെൻഡ്രൈവിലാക്കി നൽകി. ആ ഗാനങ്ങൾ കേട്ടായിരുന്നു പിന്നീടുള്ള ആശുപത്രി ദിനങ്ങൾ.

English Summary:

B Murali about Kanam Rajendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com