ADVERTISEMENT

സിപിഐയുടെ ധൈര്യമായിരുന്നു കാനം രാജേന്ദ്രൻ. കേൾക്കാൻ തീരെ ആഗ്രഹിക്കാത്ത ആ വാർത്ത കൊച്ചിയിൽനിന്നു പരന്നുതുടങ്ങിയപ്പോൾ മന്ത്രി കെ.രാജനെ ബന്ധപ്പെട്ടു. ഫോണെടുത്ത അദ്ദേഹം വിതുമ്പി. സിപിഐയ്ക്ക് ആ ധൈര്യം ചോർന്നുപോയിരിക്കുന്നു. പക്ഷേ, അവസാന ദിവസങ്ങളിലും കാനം ധൈര്യം വിട്ടിരുന്നില്ല. മാധ്യമം എന്ന നിലയിൽ ‘മലയാള മനോരമ’യോടാണ് അദ്ദേഹം ഏറ്റവും ഒടുവിൽ സംസാരിച്ചത്.

ആശുപത്രി വിവരങ്ങൾ അറിയാൻ കാനത്തിന്റെ ഉറ്റവരോടു സംസാരിച്ചിരുന്നെങ്കിലും ഫോൺ കൈമാറാമോ എന്നു ചോദിക്കാൻ മടിച്ചു. ഫോണിൽ സംസാരിച്ചുതുടങ്ങിയെന്നു മനസ്സിലായപ്പോൾ അതിനു തുനിഞ്ഞു. ‘എന്തുണ്ട്’ എന്നു പറഞ്ഞാണ് കാനം സാധാരണ സംസാരിച്ചുതുടങ്ങാറുള്ളത്. അന്നും അങ്ങനെ തന്നെ. ‘‘പാദം മുറിച്ചു മാറ്റിയെന്നു കരുതി എല്ലാം തീർന്നെന്നു കരുതാമോ ? അതു പഴയ കാലമല്ലേ? ഞാൻ തിരിച്ചുവരും. 3 മാസത്തിനുള്ളിൽ സജീവമാകും’’– ഒരു സന്ദേഹവും ആ ശബ്ദത്തിലില്ല. വലതു കാൽപാദമാണ് മുറിച്ചുമാറ്റേണ്ടി വന്നത്. യഥാർഥത്തിൽ അദ്ദേഹത്തെ കുറെക്കാലമായി ക്ലേശിപ്പിച്ചിരുന്നത് ഇടതുകാലിലെ പ്രശ്നങ്ങളായിരുന്നു. ഇടതുപക്ഷത്തിനു വേണ്ടിയായിരുന്നു എക്കാലത്തും ആ ഉറച്ച ചുവടുകൾ. 

ആദ്യമായി എംഎൽഎ ആയപ്പോഴും പിന്നീടും പാർട്ടിയിൽ കാനത്തിനു പിന്നിൽ അണിനിരന്നിരുന്നത് ചെറുപ്പക്കാരാണ്. സംഘടനാ പദവികളിൽ 75 എന്ന പ്രായപരിധി കേരളത്തിൽ കർശനമായി നടപ്പാക്കുമെന്ന് പലരും വിചാരിച്ചില്ല. എൺപതു കഴിഞ്ഞ കെ.ഇ.ഇസ്മായിൽ ഉറപ്പായും വിചാരിച്ചില്ല. പക്ഷേ, കാനം വിചാരിച്ചതാണ് സമ്മേളനകാലത്തു നടന്നത്. 75 എന്ന കടമ്പയിൽ തട്ടി പ്രമുഖരടക്കം പുറത്തുപോയപ്പോൾ പകരം കൂടുതൽ യുവരക്തം വന്നു. തിരഞ്ഞെടുപ്പുകളിൽ 3 തവണയിൽ കൂടുതൽ അവസരം കൊടുക്കേണ്ടതില്ലെന്ന നിബന്ധന കർശനമായി പാലിച്ചപ്പോൾ സ്ഥാനാർഥിപ്പട്ടികയും പുതുമുഖസമ്പന്നമായി.  2016 ലും 2021 ലും മന്ത്രിമാരെ നിശ്ചയിച്ചപ്പോഴും പുതുമുഖങ്ങൾക്കുവേണ്ടി കാനം നിലകൊണ്ടു. 

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയായിരിക്കെ കെ.ആർ.ഗൗരിയമ്മയെ സിപിഐ മന്ത്രിയാക്കിയ ശേഷം, മറ്റൊരു സിപിഐ വനിതാമന്ത്രിക്കായുളള കാത്തിരിപ്പിന് വിരാമമിട്ടതും കാനം എന്ന സംസ്ഥാന സെക്രട്ടറി തന്നെ. രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഐയുടെ 4 മന്ത്രിമാരിൽ ഒരാൾ വനിതയാകണമെന്ന കാനത്തിന്റെ നിശ്ചയദാർഢ്യമാണ് ജെ.ചിഞ്ചുറാണിക്കു വഴി തുറന്നത്. സിപിഐയിൽ തലുമറമാറ്റത്തിന്റെ തന്നെ കാർമികനായി കാനം. ഇടക്കാലത്തെ അയഞ്ഞ സംഘടനാ സ്ഥിതിയിൽനിന്നു സിപിഐ കേഡർ സ്വഭാവത്തിലേക്കുള്ള തിരിച്ചുപോയി. അനുബന്ധ സംഘടനകളും കാനത്തിന്റെ കാലത്തു വളർന്നു. ഇന്ത്യയിൽ സിപിഐക്ക് ഏറ്റവും അംഗസംഖ്യയുള്ള സംസ്ഥാനം മാത്രമല്ല, അംഗത്വത്തിൽ ഏറ്റവും വളർച്ച കൈവരിച്ച സംസ്ഥാനവുമാണ് കേരളം. 

വി.എസ്.അച്യുതാനന്ദനോട് വലിയ മമതയുണ്ടായിരുന്നു കാനത്തിന്. സിപിഎമ്മിൽ വിഎസ്  കലാപക്കൊടി ഉയർത്തിയതുകൊണ്ടല്ല, ജനങ്ങളുടെ നാഡിമിടിപ്പ് മനസ്സിലാക്കി നിലപാട് എടുത്തിരുന്നതുകൊണ്ട്. സിപിഐയുടെ അമരത്ത് ആ വിഎസ് ശൈലി കാനം കടമെടുത്തു. ഇടതുപക്ഷം വലതുപക്ഷമാകുന്നുവെന്ന തോന്നൽ ഉയർന്നപ്പോഴെല്ലാം ശബ്ദിച്ചു. സിപിഎമ്മിൽ വിഎസിന്റെ അഭാവം എൽഡിഎഫിൽ കാനം നികത്തുന്നുവെന്ന തോന്നൽ ജനിപ്പിച്ചു. 

പാർലമെന്ററി മോഹക്കുരുക്കുകളിൽ കാനം ഒരിക്കലും വല്ലാതെ പെട്ടുപോയില്ല. യുവാവായിരിക്കെത്തന്നെ സിപിഐയുടെ ഇതിഹാസ നേതാക്കൾക്കൊപ്പം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ കസേര വലിച്ചിട്ടിരുന്നയാൾക്ക് പിന്നീട് കാലിടറി എന്നതു വസ്തുത. എന്നാൽ, എഐടിയുസിയുടെ സാരഥ്യത്തിലേക്ക് നിയോഗിക്കപ്പെട്ടത് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കാനത്തിന്റെ ഉജ്വലമായ തിരിച്ചുവരവായി. വിഎസ് സർക്കാരിന്റെ കാലത്ത് പ്രത്യേക സാമ്പത്തിക മേഖല (സെസ്) വിവാദം എൽഡിഎഫിൽ കനത്തപ്പോൾ ചുഴികൾ സൃഷ്ടിച്ചത് എഐടിയുസി ജനറൽ സെക്രട്ടറിയെന്ന നിലയിലുള്ള കാനത്തിന്റെ നിലപാടുകളാണ്. സിപിഐ നേതൃത്വത്തിലേക്കുളള കാനത്തിന്റെ വരവിന് അടിത്തറയൊരുങ്ങി. 

പറയാനുള്ളത് ആരുടെ മുഖത്തു നോക്കിയും കാനം പറഞ്ഞു. സ്പ്രിൻക്ലർ ഡേറ്റാ കരാറിനെതിരെ സിപിഐ ഇടഞ്ഞപ്പോൾ കാനത്തെ വിശദാംശങ്ങൾ ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സിപിഐ ആസ്ഥാനത്തെത്തി. ശിവശങ്കർ പറഞ്ഞതെല്ലാം കേട്ട കാനം, സിപിഐ രാഷ്ട്രീയ നയം സ്വീകരിക്കുന്നത് ഉദ്യോഗസ്ഥരെ കേട്ടിട്ടല്ലെന്നു പ്രതികരിച്ചു. ശിവശങ്കറെ ഐടി സെക്രട്ടറി പദവിയിൽ നിന്നു നീക്കണമെന്നു വൈകാതെ കോടിയേരി ബാലകൃഷ്ണനു കത്തു നൽകി. ആ ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയെ വിഷമസന്ധിയിലാക്കിയ കേസുകളിൽപെട്ടപ്പോൾ കാനത്തിന്റേതു പ്രവചനസ്വരമായി.

ആർത്തലച്ചു വരുന്ന പ്രശ്നത്തിരമാലകളെ അക്ഷോഭ്യനായി നേരിട്ട കപ്പിത്താനായിരുന്നു സിപിഐക്ക് കാനം രാജേന്ദ്രൻ. ഒടുവിൽ സെപ്റ്റംബറിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ സർക്കാരിനും അതിന്റെ നയങ്ങളെ തിരുത്താത്ത പാർട്ടി നേതൃത്വത്തിനുമെതിരെ പ്രതിഷേധം അണപൊട്ടിയപ്പോഴും കാനം ശാന്തത വിട്ടില്ല. ഏതു സർക്കാരിന്റെ കാലത്താണ് പ്രശ്നങ്ങളും വിമർശനങ്ങളും ഇല്ലാതിരുന്നിട്ടുളളതെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. സിപിഎമ്മിനെതിരെ അധികം ശബ്ദിക്കാത്തത് ആരോ ബ്ലാക്മെയിൽ ചെയ്യുന്നതു കൊണ്ടാണെന്ന വിമർശനത്തിന് മു‍ൻപ് ഒരു സംസ്ഥാന കൗൺസിലിൽ നൽകിയ മറുപടിയായിരുന്നു ക്ലാസിക്: ‘‘ഞാൻ ബ്ലാക്മെയിൽ ചെയ്യപ്പെടാനുള്ള പ്രായമെല്ലാം കഴിഞ്ഞു!’’

English Summary:

Kanam Rajendran was the courage of CPI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com