തിരുത്തലിലും സൂക്ഷിച്ച ഇടത് ഐക്യം; കോടിയേരി– കാനം ബന്ധം എൽഡിഎഫിന് കെട്ടുറപ്പേകി
Mail This Article
തിരുവനന്തപുരം ∙ സിപിഎമ്മിനെ നിശിതമായി വിമർശിക്കാൻ മടി കാട്ടിയിട്ടില്ല കാനം രാജേന്ദ്രൻ. എൽഡിഎഫിലെ തിരുത്തൽശക്തിയെന്ന വിശേഷണം തന്നെ അതുവഴി നേടിയെടുക്കുകയും ചെയ്തു. പക്ഷേ, ഇടത് ഐക്യം തകർക്കുന്ന ഒന്നിനും കാനത്തെ കിട്ടിയില്ല. കോടിയേരി ബാലകൃഷ്ണനും കാനവും തമ്മിലുണ്ടായിരുന്ന സ്നേഹബന്ധം ആ ഇഴയടുപ്പം ശക്തമാക്കുന്നതിൽ വലിയപങ്കു വഹിച്ചു.
കോടിയേരിയുടെ വേർപാട് കാനത്തെ വല്ലാതെ ദുഃഖിപ്പിച്ചിരുന്നു. ഇരുവരും ആദ്യം നിയമസഭയിലെത്തിയത് ഒരുമിച്ചാണ്. യുവ എംഎൽഎമാർ എന്ന നിലയിൽ രൂപംകൊണ്ട സൗഹൃദം പിന്നീട് ഇടതുമുന്നണിയുടെ തന്നെ പശക്കൂട്ടായി. ‘‘സിപിഎമ്മിന്റെയും സിപിഐയുടെയും നിലപാടുകൾ വ്യത്യസ്തമായിരിക്കും. അതുകൊണ്ടാണല്ലോ 2 പാർട്ടികളായി തുടരുന്നത്. പക്ഷേ, ഭിന്നതകൾ വളർത്തുകയല്ല, കുറയ്ക്കുകയാണു വേണ്ടതെന്ന ചിന്ത കോടിയേരിക്കുണ്ടായി. അത് എനിക്കും കാര്യങ്ങൾ എളുപ്പമാക്കി’’– അക്കാലത്തെക്കുറിച്ചുള്ള കാനത്തിന്റെ വാക്കുകൾ. സിപിഎം സംസ്ഥാന സെക്രട്ടറിപദം ഒഴിഞ്ഞ് മാസങ്ങൾക്കുള്ളിലായിരുന്നു കോടിയേരിയുടെ നിര്യാണമെങ്കിൽ കാനം പാർട്ടി സെക്രട്ടറി പദത്തിലിരിക്കെ വിടവാങ്ങി.
2015 ൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി കോട്ടയം സംസ്ഥാന സമ്മേളനം കാനത്തെ തിരഞ്ഞെടുത്ത ശേഷം അദ്ദേഹത്തിന്റെ നാവിന്റെ ചൂട് സിപിഎം അറിഞ്ഞു തുടങ്ങി. ഒന്നാം പിണറായി സർക്കാരിന്റെ പല നടപടികൾക്കുമെതിരെ അദ്ദേഹം ശബ്ദിച്ചു. സിപിഎം– സിപിഐ ബന്ധത്തിൽ മുൻപില്ലാത്ത ഉലച്ചിലുണ്ടായി. ബംഗാൾ– ത്രിപുര അധികാര വേളയിലെ ഇടതിന്റെ ശക്തി ഇപ്പോഴില്ലെന്നും പ്രതീക്ഷയുടെ ഏക തുരുത്ത് കേരളമാണെന്നും വിലയിരുത്തിയ ഇരുപാർട്ടികളുടെയും കേന്ദ്രനേതൃത്വം ഇടപെട്ടു. സിപിഎം– സിപിഐ ജനറൽ സെക്രട്ടറിമാർ കേരളത്തിലെ സാഹചര്യം പ്രത്യേകം ചർച്ച ചെയ്യുകയും പരസ്യ ഭിന്നത അരുതെന്ന കർശനസന്ദേശം ഇരുപാർട്ടികളുടെയും സംസ്ഥാന ഘടകങ്ങൾക്കു കൈമാറുകയും ചെയ്തു.
സിപിഎം– സിപിഐ നേതൃത്വങ്ങൾ ആഴ്ചയിലൊരിക്കൽ പരസ്പരം സംസാരിക്കാൻ തീരുമാനമെടുത്തു. എംഎൽഎ ഹോസ്റ്റൽ കാലത്തിനുശേഷം കോടിയേരിയും കാനവും കൂടുതൽ അടുക്കുന്നത് ഈ ചർച്ചകളിലാണ്. തർക്കവിഷയങ്ങൾ ഈ ചർച്ചകളിൽ പറഞ്ഞുതീർക്കുന്ന ശൈലി സ്വീകരിച്ചതോടെ അതിരുവിട്ട വിമർശനങ്ങൾ കാനം കുറച്ചു. സിപിഎമ്മിനു കീഴടങ്ങുന്നെന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ഉയർന്നെങ്കിലും അദ്ദേഹം വകവച്ചില്ല. ഇരുപാർട്ടികളുടെയും ദേശീയ നേതൃത്വം നിഷ്കർഷിച്ചതെല്ലാം ഓർമിപ്പിച്ചു.
എൽഡിഎഫിൽ അപസ്വരങ്ങളുണ്ടായാൽ അതു തിരഞ്ഞെടുപ്പുകളെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി. 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സിപിഐയുടെ എംഎൽഎമാരുടെ എണ്ണത്തിൽ വൻ നേട്ടമുണ്ടാക്കാൻ കാനത്തിന്റെ നേതൃത്വത്തിനു കഴിഞ്ഞു. ഭരണത്തുടർച്ചയുടെ കാരണങ്ങളിലൊന്ന് ഇടത് ഐക്യം കൂടിയാണെന്നു സിപിഎമ്മിനെ ഓർമിപ്പിച്ചു കൊണ്ടിരുന്ന സിപിഐയുടെ നായകനാണ് വിടവാങ്ങിയത്.