ADVERTISEMENT

കൊച്ചി ∙ നവകേരള യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനത്തിന്റെ അവസാനദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ കറുത്ത ഷൂ ഏറും കരിങ്കൊടിയും. ബസിനു നേരെ കരിങ്കൊടി കാണിച്ചവരെയും പ്രതിഷേധത്തിനായി എത്തിയവരെയും പലയിടത്തും നവകേരള സദസ്സിന്റെ ടി ഷർട്ടുകൾ ധരിച്ചെത്തിയവരും പാർട്ടി പ്രവർത്തകരും ചേർന്നു മർദിച്ചു. ഒടിവും ചതവുമേറ്റ കോൺഗ്രസ് പ്രവർത്തകരെ വിവിധയിടങ്ങളിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മർദനമേറ്റ പ്രവർത്തകരെ ആശുപത്രിയിൽ സന്ദർശിക്കാനെത്തിയ എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ ഡിവൈഎഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തു. തടയാൻ ശ്രമിച്ച എംഎൽഎയുടെ ഡ്രൈവർ അഭിജിത്തിന് മൂക്കിനു പരുക്കേറ്റു. അദ്ദേഹത്തെ രാജഗിരി ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. കാക്കി പാന്റ്സും വെള്ള ടീഷർട്ടും ധരിച്ചവരാണു കയ്യേറ്റം ചെയ്തതെന്ന് എംഎൽഎ പറഞ്ഞു. 

പെരുമ്പാവൂരിലെ നവകേരള സദസ്സ് കഴിഞ്ഞു കോതമംഗലത്തേക്കു പോകുമ്പോൾ ഓടക്കാലിയിലാണു ബസിനു നേരെ കെഎസ്‌യു പ്രവർത്തകർ കറുത്ത ഷൂ എറിഞ്ഞത്. നവകേരള യാത്രയെ അഭിവാദ്യം ചെയ്യാനെന്ന വ്യാജേന കാത്തു നിന്നവർ ബസ് അടുത്തെത്തിയപ്പോൾ ഷൂ എറിയുകയായിരുന്നു. ആദ്യത്തെ ഷൂ ബസിലും രണ്ടാമത്തേതു സുരക്ഷ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിലുമാണു കൊണ്ടത്. ഷൂ എറിഞ്ഞതുമായി ബന്ധപ്പെട്ട് 4 കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളിൽ പലയിടങ്ങളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബസിനു നേരെ കരിങ്കൊടി കാണിച്ചു. 

ബസിനു നേരെയുള്ള ഏറിനെതിരെ കോതമംഗലത്തെ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി രംഗത്തെത്തി. ഏറിനൊക്കെ പോയാൽ നടപടി വരും. അപ്പോൾ വിലപിച്ചിട്ടു കാര്യമില്ലെന്നും പറഞ്ഞു. അതേസമയം, പ്രതിഷേധം തുടരുമെന്നു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഡിവൈഎഫ്ഐക്കാരും ഗുണ്ടകളും ചേർന്നാണു മർദ്ദിച്ചതെന്നു യൂത്ത് കോൺഗ്രസ് ആരോപിച്ചു. ബസ് കടന്നു പോകുന്ന വഴികളിൽ മുൻകൂട്ടി പലവട്ടം പൊലീസ് പരിശോധന നടത്തി. ചിലയിടങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വയ്ക്കുകയും ചെയ്തു.

എൽദോസിനെതിരെ നടന്ന അക്രമത്തെ അപലപിച്ച് സതീശനും രമേശും

കൊച്ചി∙ പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ നടന്ന അക്രമത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അപലപിച്ചു. പാർട്ടി സെക്രട്ടറി സ്ഥാനത്ത് ഇരുന്നപ്പോൾ രാഷ്ട്രീയ എതിരാളികൾക്കെതിരെ കാട്ടിയ അതേ ഗുണ്ടായിസം മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുമ്പോൾ പിണറായി വിജയനു യോജിച്ചതല്ലെന്നു സതീശൻ പറഞ്ഞു. കേരള ചരിത്രത്തിൽ ആദ്യമാണു ഗുണ്ടാസംഘത്തിന്റെ അകമ്പടിയിൽ ഒരു മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കുനേരെ നടന്ന ആക്രമണം കാടത്തമാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ചിത്രത്തിൽ കരിഓയിൽ ഒഴിച്ചു

പാലാ ∙ നവകേരളസദസ്സിന് അഭിവാദ്യമർപ്പിച്ചു സ്ഥാപിച്ച ബോർഡിലെ‍ മുഖ്യമന്ത്രിയുടെ ചിത്രത്തിൽ കരിഓയിൽ ഒഴിച്ചു. നവകേരളസദസ്സ് നടത്താനിരിക്കുന്ന നഗരസഭാ സ്റ്റേഡിയത്തിനു സമീപം പുഴക്കര പാലത്തോടു ചേർന്നു സിപിഎം സ്ഥാപിച്ച മണ്ഡപത്തിലെ മുഖ്യമന്ത്രിയുടെ ചിത്രത്തിലാണ് ഇന്നലെ പുലർച്ചെ കരിഓയിൽ ഒഴിച്ചത്. തുടർന്ന് ഇന്നലെ രാവിലെ മുഖ്യമന്ത്രിയുടെ ചിത്രം മണ്ഡപത്തിൽ നിന്നു നീക്കം ചെയ്തു. കരിഓയിൽ ഒഴിച്ചയാളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

മുഖ്യമന്ത്രി സഞ്ചരിക്കുന്നത് മാരകായുധങ്ങളുള്ള എസ്‌കോർട്ടുമായി: സതീശൻ

കൊച്ചി ∙ നവകേരള സദസ്സുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. അക്രമങ്ങളെ ജീവൻരക്ഷാ പ്രവർത്തനമെന്നാണു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഇപ്പോഴതു സ്വന്തം പാർട്ടിക്കാരനു നേരെയായി. മാരകായുധങ്ങളുള്ള എസ്‌കോർട്ട് വാഹനങ്ങളുമായാണു മുഖ്യമന്ത്രി സഞ്ചരിക്കുന്നത്.

മുഖ്യമന്ത്രിയുടെ വാഹനത്തിന് പുറകിലുള്ള വാഹനങ്ങളിൽ സിപിഎം ക്രിമിനൽ സംഘമാണുള്ളത്. ഇവരാണ് റോഡരികിൽ കരിങ്കൊടി കാട്ടുന്നവരെ ക്രൂരമായി ആക്രമിക്കുന്നത്. നാട്ടുകാരുടെ ചെലവിൽ പ്രതിപക്ഷത്തെ അധിക്ഷേപിക്കാനും രാഷ്ട്രീയം പറയാനും തിരഞ്ഞെടുപ്പു പ്രചാരണം നടത്താനുമാണു നവകേരള സദസ്സ് എന്നും സതീശൻ കുറ്റപ്പെടുത്തി.

English Summary:

Eldhose Kunnappilly MLA attacked in hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com