സി.കെ. നാണുവിനെ പ്രസിഡന്റാക്കി ദൾ ഇബ്രാഹിം പക്ഷം
Mail This Article
ബെംഗളൂരു ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി കൈകോർക്കാൻ തീരുമാനിച്ച ജനതാദൾ എസ് (ജെഡിഎസ്) ദേശീയ പ്രസിഡന്റ് ദേവെഗൗഡയെ പാർട്ടി സമാന്തര ദേശീയ പ്ലീനറി യോഗം പുറത്താക്കി. സി.എം.ഇബ്രാഹിം ഉൾപ്പെടെയുള്ള ദൾ നേതാക്കൾ പങ്കെടുത്ത യോഗം സി.കെ.നാണുവിനെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്തു.
ദേവെഗൗഡ വിഭാഗം 9ന് വിളിച്ചു ചേർത്ത ദേശീയ നിർവാഹക സമിതി യോഗം ദേശീയ വൈസ് പ്രസിഡന്റായിരുന്ന നാണുവിനെയും കർണാടക അധ്യക്ഷനായിരുന്ന ഇബ്രാഹിമിനെയും പുറത്താക്കിയിരുന്നു.
അതേസമയം, എൽഡിഎഫിനൊപ്പം നിൽക്കുന്ന ജെഡിഎസ് കേരള ഘടകം പ്രസിഡന്റ് മാത്യു.ടി.തോമസും മന്ത്രി കെ.കൃഷ്ണൻകുട്ടിയും യോഗത്തിൽ പങ്കെടുത്തില്ല. ഇവരുടെ നിലപാടു കൂടി അറിഞ്ഞ ശേഷം കേരളത്തിലെയടക്കം സംസ്ഥാന സമിതികൾ പുനഃസംഘടിപ്പിക്കുമെന്ന് നാണു പറഞ്ഞു. ദേശീയ ഭാരവാഹികളെ നിയോഗിക്കാനും സംസ്ഥാന സമിതികളെ തിരഞ്ഞെടുക്കാനും യോഗം നാണുവിനെ ചുമതലപ്പെടുത്തി.
ഇന്നലെ നടന്ന യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ കേരള ഘടകം ബിജെപി സഖ്യത്തെ അനുകൂലിക്കുന്നതായി കരുതേണ്ടി വരുമെന്ന് ഇബ്രാഹിം വ്യക്തമാക്കിയിരുന്നു. ആരോപണത്തോടു മാത്യു ടി.തോമസ് പ്രതികരിച്ചില്ല. കേരളത്തിൽ നിന്നുള്ള 65 പേർ പങ്കെടുത്തതായി നാണു വിഭാഗം അവകാശപ്പെട്ടു. ദളിന്റെ 5 എംഎൽഎമാർ തങ്ങളുടെ യോഗത്തിൽ പങ്കെടുത്തതായി ഇബ്രാഹിം പറഞ്ഞു.