നവകേരള സദസ്സ്: പരാതി നൽകാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Mail This Article
അടിമാലി ∙ നവകേരള സദസ്സിൽ പരാതി നൽകാനെത്തിയ യുവാവ് ചികിത്സാസഹായത്തിന് അപേക്ഷ നൽകുന്നതിനു മുൻപു കുഴഞ്ഞുവീണു മരിച്ചു. ദേവികുളം മണ്ഡലത്തിലെ സദസ്സിന്റെ ഭാഗമായി അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിൽ നടന്ന പരിപാടിയിലെ തിരക്കിൽ ആറുപേർക്ക് ദേഹാസ്വാസ്ഥ്യവുമുണ്ടായി.
ദേവികുളം ലാക്കാട് എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അർജുനൻ – മുനിയമ്മ ദമ്പതികളുടെ മകൻ ഗണേശൻ (46) ആണു മരിച്ചത്. കൂലിപ്പണിക്കാരനായ ഗണേശനു ചുഴലിരോഗം ബാധിച്ചിരുന്നു. ചികിത്സാസഹായത്തിന് അപേക്ഷ നൽകാനാണ് എത്തിയത്. സ്കൂൾ കവാടത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സംസ്കാരം ഇന്നു 11.30നു ലാക്കാട് പൊതുശ്മശാനത്തിൽ. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി.പ്രസാദ്, കെ.എൻ.ബാലഗോപാൽ എന്നിവർ ആശുപത്രിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
അടിമാലിയിലെ നവകേരള സദസ്സിൽ ഇന്നലെ 9,774 പരാതികളാണു ലഭിച്ചത്. സ്കൂൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഇടുങ്ങിയ ഷെഡ്ഡിലാണ് ഇരുപതോളം കൗണ്ടറുകൾ ഒരുക്കിയത്. രോഗികൾ ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വന്നതിൽ ആളുകൾ പ്രതിഷേധിച്ചു. രാവിലെ 9 മുതൽ ജനമെത്തിയെങ്കിലും 11.30നാണ് അപേക്ഷ വാങ്ങാൻ തുടങ്ങിയത്.