കടൽ കടന്നെത്തിയ പ്രണയം; കായൽക്കരയിൽ അവർ ഒന്നായി
Mail This Article
കുമരകം ∙ കുമരകത്ത് വീണ്ടും വിദേശവിവാഹം. വിവാഹച്ചടങ്ങിനെത്തിയ വിദേശികൾ കേരളീയ വേഷമണിഞ്ഞ്, വാഴയിലയിൽ വിളമ്പിയ നാടൻ സദ്യയും ആസ്വദിച്ചാണു മടങ്ങിയത്. പാതി മലയാളിയായ മെഹക് ഫിലിപ്പും റുമാനിയ സ്വദേശിയായ യുവാവ് ബൊഗ്ദാൻ ഗബ്രിയേൽ റാഡുക്കും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണു കായലോരത്തു നടന്നത്. ഇരുവരും ഇന്റീരിയർ ഡിസൈനിങ് രംഗത്തു ജോലി ചെയ്യുന്നു.
മലയാളിയായ പരേതനായ സാജു ഫിലിപ്പിന്റെയും മഹാരാഷ്ട്ര സ്വദേശിനി പ്രിയയുടെയും മകളാണു മെഹക്. വയലേറ്റ – കോൺസ്റ്റന്റൈൻ റാഡുക്ക് ദമ്പതികളുടെ മകനാണു ബൊഗ്ദാൻ. മക്കളുടെ വിവാഹം കുമരകം ലേക്ക് സോങ് റിസോർട്ടിൽ നടത്താൻ ഇരുവീട്ടുകാരും തീരുമാനിക്കുകയായിരുന്നു. വിവാഹത്തിന്റെ തലേദിവസം കായലരികത്ത് പുൽമൈതാനത്തിൽ സംഗീതനിശ നടന്നു.
കേരളീയ കലാരൂപങ്ങളും അണിനിരന്നു. വിവാഹദിനം രാവിലെ വിവിധ ചടങ്ങുകൾ നടന്നു. വൈകുന്നേരത്തോടെ വരനെ കുതിരപ്പുറത്തു കയറ്റി കായലരികത്തെ കല്യാണമണ്ഡപത്തിലേക്ക് ആനയിച്ചു. നാടൻ വിഭവങ്ങൾക്കു പുറമേ നോർത്ത് ഇന്ത്യൻ, യൂറോപ്യൻ വിഭവങ്ങളും സദ്യയ്ക്കായി ഒരുക്കിയിരുന്നു.