ADVERTISEMENT

തിരുവനന്തപുരം ∙ സംവിധായകൻ ഡോ. ബിജുവിനും ബിജെപി വിട്ട് സിപിഎമ്മിലെത്തിയ നടൻ ഭീമൻ രഘുവിനും എതിരായ പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചതായി സൂചന. ഒഴിയണമെന്ന് സാംസ്കാരിക വകുപ്പും സർക്കാരും ആവശ്യപ്പെട്ടാൽ ആ നിമിഷം പടിയിറങ്ങുമെന്നു രഞ്ജിത്ത് പ്രതികരിച്ചു. അക്കാദമി ജനറൽ കൗൺസിലിലെ ഭൂരിപക്ഷം അംഗങ്ങൾ ഇന്നലെ യോഗം ചേർന്ന്  രഞ്ജിത്തിനെ നീക്കണമെന്നാവശ്യപ്പെട്ട് മന്ത്രി സജി ചെറിയാന് ഇ മെയിൽ സന്ദേശമയച്ചു. രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന കത്ത് സാംസ്‌കാരിക സെക്രട്ടറിക്കും നൽകിയിട്ടുണ്ട്. 

ഐഎഫ്എഫ്കെയുടെ മുഖ്യ വേദിയായ ടഗോർ തിയറ്ററിലാണ് ജനറൽ കൗൺസിൽ അംഗങ്ങൾ യോഗം ചേർന്നത്. നോമിനേറ്റ് ചെയ്യപ്പെട്ട 15 അംഗങ്ങളിൽ കുക്കു പരമേശ്വരൻ, മനോജ് കാന, എൻ.അരുൺ, ജോബി, മമ്മി സെഞ്ചുറി എന്നിവരുൾപ്പെടെ 9 പേർ പങ്കെടുത്തു. ചില‌ർ ഓൺലൈനിലും സംബന്ധിച്ചു.

ചെയർമാൻ ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കുന്നു എന്നതടക്കമുള്ള പരാതികൾ ഇവർ ഉന്നയിച്ചു. കഴിഞ്ഞ വർഷത്തെ ചലച്ചിത്ര മേളയിലും ര‌ഞ്ജിത്തിന്റെ പരാമർശങ്ങൾ വിവാദമായിരുന്നു. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ രഞ്ജിത് അവിഹിതമായി കൈകടത്തിയെന്ന ആരോപണവും യോഗത്തിൽ ചർച്ചയായി.

സംവിധായകൻ ഡോ.ബിജുവിനെക്കുറിച്ചുള്ള പരാമർശങ്ങളിൽ സജി ചെറിയാൻ അതൃപ്തി പ്രകടിപ്പിക്കുകയും രഞ്ജിത്തിനോട് നേരിൽ കണ്ടു വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഡോ. ബിജുവുമായുള്ള തർക്കങ്ങൾ തീർത്തതാണെന്നും വീണ്ടും പരസ്യമായി ഉന്നയിച്ചത് ശരിയായില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ചലച്ചിത്ര മേളയ്ക്കിടെ പ്രചരിച്ച വിവാദ അഭിമുഖത്തിലാണ് ഡോ. ബിജുവിന്റെ വിഷയം രഞ്ജിത്ത് വീണ്ടും ഉന്നയിച്ചത്. ഇതിൽ പ്രതിഷേധിച്ച് ഡോ. ബിജു കെഎസ്എഫ്ഡിസി ഭരണസമിതിയിൽ നിന്നു രാജി വച്ചു. ഭീമൻ രഘുവിനെ പരിഹസിച്ച ഇതേ അഭിമുഖത്തിൽ മന്ത്രി സജി ചെറിയാനെ പറ്റിയും ചില പരാമർശങ്ങളുണ്ടായി. മുഖ്യമന്ത്രിയെ  ‘അയാൾ’ എന്നു സംബോധന ചെയ്തതും വിമർശനത്തിനിടയാക്കി. സംവിധായകൻ പത്മരാജൻ, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരെക്കുറിച്ചുള്ള പരാമർശങ്ങളും വിവാദത്തിന് ചൂടു പകർന്നു.

English Summary:

Indicated that ranjith has expressed his willingness to resign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com