ADVERTISEMENT

തൃശൂർ ∙ തേഞ്ഞു തീർന്നാലും ഷൂസും ചെരിപ്പും കളയരുത്. ചിലപ്പോൾ നല്ല വിലയ്ക്കു വിൽക്കാനായേക്കും. ഉപയോഗിച്ച ചെരിപ്പുകളുടെയും ഷൂവിന്റെയും വിൽപന രാജ്യത്തു വർധിച്ചതു 15%.  യുവതലമുറയാണ് ഉപയോഗിച്ച വൻ ബ്രാൻഡുകളുടെ വിൽപന ഉയർത്തുന്നത്. ഓൺലൈനിൽ തുടങ്ങിയ കച്ചവടം പലയിടത്തും കടകളായും വളർന്നിരിക്കുന്നു. 75,000 രൂപ വിലയുള്ള ഉപയോഗിച്ച ഷൂവിനു 10,000 രൂപയാണു ഓൺലൈനിലെ വില. 10 മികച്ച വെബ് സൈറ്റുകൾ രാജ്യത്ത് ഈ ഇടപാടു നടത്തുന്നുണ്ട്.

പ്രതിവർഷം രാജ്യത്തേയ്ക്ക് ഉപയോഗിച്ച ചെരിപ്പും ഷൂവുമായി 84,000 ഷിപ്മെന്റ് എത്തുന്നുണ്ട്. ചൈനയിൽനിന്നും ജർമനിയിൽനിന്നുമാണു കൂടുതലും എത്തുന്നത്. 2500 ഇറക്കുമതി ഏജൻസികളിലൂടെയാണിത്. 3100 വൻകിട വിതരണക്കാരുമുണ്ട്. കേടുപാടുകൾ തീർത്ത്, അറ്റകുറ്റപ്പണി നടത്തി മിന്നുന്ന ഉൽപന്നമായാണ് ഈ ഷൂകളെല്ലാം മാർക്കറ്റിൽ എത്തുന്നത്. സാമ്പത്തിക ശേഷി കൂടിയവർ ആഘോഷങ്ങൾക്കും മറ്റും വാങ്ങുന്ന പാദരക്ഷകൾ വീണ്ടും ഉപയോഗിക്കാറില്ല. ഇത് ഉടൻ വിൽക്കുകയാണ് ചെയ്യുക. ഇവ വാങ്ങുന്ന ഏജൻസികൾ ഇവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കും. രാജ്യത്തും വിദേശത്തും സെലിബ്രിറ്റികൾക്ക് ഇത്തരം ഏജൻസികളുമായി ബന്ധമുണ്ട്. ഉപയോക്താവിനു നേരിട്ടും ഓൺലൈനിൽ ഇവ വിൽക്കാനായി പോസ്റ്റ് ചെയ്യാം.

ഉപയോഗിച്ച രാജ്യം, കാലയളവ് എന്നിവയെല്ലാം വിലയിലെ ഘടകങ്ങളാണ്. ഒറിജിനൽ സ്റ്റോറിൽ നിന്നുതന്നെ വാങ്ങിയതാണെന്നു വ്യക്തമാക്കാനായി ബില്ലും വേണം. വിവാഹ സീസൺ, പുതുവത്സരം എന്നിവയ്ക്കു ശേഷം ഇത്തരം കച്ചവടം പൊടിപൊടിക്കും. വൻകിട ബ്രാൻഡുകളിൽ തുടങ്ങിയ കച്ചവടം അതി‍ൽ അവസാനിച്ചില്ല. 5000 രൂപ വിലയുള്ള ബ്രാ‍ൻഡുകൾ പോലും 1000 രൂപയ്ക്കും മറ്റും മാർക്കറ്റിലുണ്ട്. ഉപയോഗിച്ചു കളയുന്നതിനു മുൻപ് അതു വിൽക്കാനാകുമോ എന്നു നോക്കുക. വിൽക്കുന്നതിനു മുൻപു ഷൂവും ചെരിപ്പും ‍‍‍‍‍‍‍ഡ്രൈ ക്ലീൻ ഷോപ്പുകളിലെത്തിച്ചു വൃത്തിയാക്കാം. ഇത്തരം ഷൂ ഡ്രൈ ക്ലീനിങ് കേന്ദ്രങ്ങളും ഇപ്പോൾ കേരളത്തിൽ ഏറെയുണ്ട്.

English Summary:

The sale of used shoes and sandals in the country has increased by 15 percent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com