ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ അക്രമക്കേസിൽ ഇടതു നേതാക്കൾക്കെതിരായ വിചാരണ നീട്ടാൻ പുതിയ തന്ത്രവുമായി പൊലീസ്. ഇതിന്റെ ഭാഗമായി 4 യുഡിഎഫ് മുൻ എംഎൽഎമാരെക്കൂടി പ്രതിയാക്കി പൊലീസ് കേസെടുത്തു. എൽഡിഎഫിന്റെ നാട്ടിക എംഎൽഎ ആയിരുന്ന ഗീതാ ഗോപിയുടെ പരാതിയിൽ, യുഡിഎഫ് എംഎൽഎമാരായിരുന്ന കെ.ശിവദാസൻ നായർ, ഡൊമിനിക് പ്രസന്റേഷൻ, എം.എ.വാഹിദ്, എ.ടി.ജോർജ് എന്നിവരെ പ്രതികളാക്കിയാണു കേസ് റജിസ്റ്റർ ചെയ്ത്. കേസ് റദ്ദാക്കാൻ സുപ്രീം കോടതി വരെ പോയി പരാജയപ്പെട്ടപ്പോഴാണു പുതിയ നീക്കം .

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 34 (പൊതു ഉദ്ദേശ്യത്തോടെ കൂട്ടംചേർന്നു ക്രിമിനൽ പ്രവൃത്തി ചെയ്യുക), 323 (ദേഹോപദ്രവം ഏൽപിക്കൽ), 341 (തടഞ്ഞു നിർത്തൽ) എന്നീ വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണു കേസ്. 

2015 മാർച്ച് 13ന് യുഡിഎഫ് സർക്കാരിൽ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ടാണ് യുഡിഎഫ് മുൻ എംഎൽഎമാർക്കെതിരെ കേസെടുത്തിരിക്കുന്നത്. 

ഒന്നാം പ്രതി ശിവദാസൻ നായർ ഗീതാ ഗോപിയെ ബോധപൂർവം തള്ളിത്താഴെയിട്ടെന്നും മറ്റു 3 പേരും ചേർന്നു ഗീതയെ തടഞ്ഞുവച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. വീഴ്ചയിൽ ഗീതാ ഗോപിയുടെ നടുവിനു ക്ഷതമേറ്റെന്നും പറയുന്നു.

മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ എൽഡിഎഫ് നേതാക്കളെ നേരത്തേ പ്രതി ചേർത്തിരുന്നു. മന്ത്രി വി.ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ എന്നിവരാണു പ്രതികൾ.

English Summary:

Assembly violence case: 4 former UDF MLAs made accused; A new strategy to prolong the trial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com