800 കോടി രൂപ സർക്കാർ കുടിശിക;സ്വകാര്യ മെഡിക്കൽ കോളജുകൾ കടുത്ത പ്രതിസന്ധിയിൽ
Mail This Article
തിരുവനന്തപുരം ∙ മെഡിക്കൽ വിദ്യാർഥികളുടെ ഫീസ്, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കാസ്പ്) ചികിത്സച്ചെലവ് ഇനങ്ങളിലായി സർക്കാർ 800 കോടിയിലേറെ രൂപ കുടിശിക വരുത്തിയതിനാൽ സ്വകാര്യ മെഡിക്കൽ കോളജുകൾ കടുത്ത പ്രതിസന്ധിയിൽ. അടിയന്തരമായി പണം അനുവദിച്ചില്ലെങ്കിൽ മെഡിക്കൽ കോളജുകളിലെ അധ്യാപകർക്കും നഴ്സുമാർക്കും ഉൾപ്പെടെ ശമ്പളം മുടങ്ങുന്ന സ്ഥിതിയാണെന്നു കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെന്റ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
ആകെ സീറ്റിൽ 30 ശതമാനത്തിൽ പ്രവേശനം നേടുന്ന പട്ടികവിഭാഗ, ഒഇസി, ഒബിസി (എച്ച്) വിദ്യാർഥികളുടെ കോളജ്, ട്യൂഷൻ, ഹോസ്റ്റൽ ഫീസുകൾ സർക്കാരാണു നൽകുന്നത്. 2022–23ൽ 40% ഫീസാണ് കോളജുകൾക്കു ലഭിച്ചത്. ഈ വർഷം ഫീസ് ഇനത്തിൽ ഒന്നും അനുവദിച്ചിട്ടില്ല. ഡെന്റൽ കോളജുകളുടെ അവസ്ഥയും ഇതുതന്നെ.
കാസ്പിൽ ശരാശരി കുടിശിക 25 കോടി
കാസ്പിൽനിന്ന് ഓരോ മെഡിക്കൽ കോളജിനും ശരാശരി 25 കോടി രൂപ ലഭിക്കാനുണ്ട്. പണം യഥാസമയം ലഭിക്കാത്തതിനാൽ ഇപ്പോൾത്തന്നെ എല്ലാ ചികിത്സയും കാസ്പ് അംഗങ്ങൾക്കു സൗജന്യമായി ലഭിക്കുന്നില്ല. കാസ്പിന്റെ സേവനം പരമാവധി കുറയ്ക്കാൻ മാനേജ്മെന്റുകൾ തീരുമാനിച്ചിട്ടുണ്ട്. കാസ്പിൽ അംഗമായവർ എത്തിയാൽ അടിയന്തരഘട്ടത്തിൽ മാത്രം ചെറിയതോതിൽ സൗജന്യ ചികിത്സ നൽകാനാണു നിർദേശം.
ചികിത്സാ പാക്കേജ് ഉയർത്താനാകില്ലെന്ന്കേരളം
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള ചികിത്സാ പാക്കേജിന്റെ നിരക്ക് ഉയർത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാനം നിരസിച്ചു. കേന്ദ്രത്തിന്റെ പുതുക്കിയ പാക്കേജ് അനുസരിച്ച് 2100 രൂപയാണ് അനുവദിക്കുന്നത്. 2020ലെ നിരക്കനുസരിച്ചു കേരളം 750 രൂപയേ നൽകുന്നുള്ളൂ. വർഷം 1000 കോടിയിലേറെ രൂപയുടെ സൗജന്യ ചികിത്സ കാസ്പിലൂടെ നൽകുമ്പോൾ 150 കോടി രൂപയാണു കേന്ദ്രവിഹിതം. കേന്ദ്രത്തിന്റെ സഹായം വർധിപ്പിച്ചാൽ പാക്കേജ് നിരക്ക് ഉയർത്താമെന്നാണു കേരളത്തിന്റെ നിലപാട്.
സർക്കാർ മെഡിക്കൽ കോളജുകൾ: 12, എംബിബിഎസ് സീറ്റുകൾ: 1745
സ്വകാര്യ മെഡിക്കൽ കോളജുകൾ:19, എംബിബിഎസ് സീറ്റുകൾ: 2400
സർക്കാർ ഡെന്റൽ കോളജുകൾ: 6, ബിഡിഎസ് സീറ്റുകൾ: 600
സ്വകാര്യ ഡെന്റൽ കോളജുകൾ: 23, സീറ്റുകൾ: 1840