ADVERTISEMENT

സിനിമയിൽ എത്തുന്നതിനുമുൻപ് വിജയകാന്തിന്റെ തട്ടകമായിരുന്നു തിരുവനന്തപുരം. ഏതാണ്ട് 45 വർഷം മുൻപ് തിരുവനന്തപുരത്തു പ്രവർത്തിച്ചിരുന്ന ഗോൾഡ് കവറിങ് ജ്വല്ലറിയുടെ ഉടമയായിരുന്നു അദ്ദേഹം. 

‘ഗജേന്ദ്ര’ സിനിമയുടെ ഷൂട്ടിങ്ങിന് 19 വർഷം മു‍ൻപു തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഈ നഗരവുമായുള്ള ബന്ധം അദ്ദേഹം വിശദീകരിച്ചത്. പിന്നീട് അദ്ദേഹം ‘മനോരമ’യ്ക്കു വേണ്ടി നഗരവീഥികളിലൂടെ നടന്നു. ചാല, പഴവങ്ങാടി, തമ്പാനൂർ, കിഴക്കേക്കോട്ട എന്നിവിടങ്ങളിൽ ഫോട്ടോയ്ക്കു പോസ് ചെയ്തു. പഴയ കഥകൾ പറഞ്ഞു. ഓടിക്കൂടിയ ആരാധകരുമായി സ്നേഹം പങ്കുവച്ചു. 

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിൽ വിജയകാന്ത്. (ഫയൽ ചിത്രം)
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിൽ വിജയകാന്ത്. (ഫയൽ ചിത്രം)

മധുര സ്വദേശിയായ വിജയകാന്ത് ചാലയിലാണു താമസിച്ചിരുന്നത്. വിജയകാന്തിന്റെ ബാല്യകാലസുഹൃത്ത് സുന്ദരരാജന്റെ സഹോദരി മുത്തുലക്ഷ്‌മിയുടെ വീട് ചാലയിൽ ആയിരുന്നു. മുത്തുലക്ഷ്‌മിയുടെ ഭർത്താവ് കണ്ണന്റെ സ്‌ഥാപനമായിരുന്നു ‘ജ്യോതി ജ്വല്ലറി മാർട്ട്’; പഴവങ്ങാടിക്കും ഓവർബ്രിജിനും ഇടയിൽ. 

കുട്ടിക്കാലത്തു സുഹൃത്തുക്കൾക്കൊപ്പമാണ് വിജയകാന്ത് തിരുവനന്തപുരത്തെത്തിയിരുന്നത്. വ്യാഴാഴ്ച രാത്രി മധുരയിൽനിന്നു ട്രെയിനിൽ തിരിക്കും. തിരുവനന്തപുരത്തു കറങ്ങിയ ശേഷം ഞായറാഴ്ചയാണു മടക്കം. സിനിമ കാണുന്നതാണ് പ്രധാന പരിപാടി. പഴയ ശ്രീകുമാർ തിയറ്ററിനോടായിരുന്നു ഏറെ ഇഷ്ടം. മ്യൂസിയം, കോവളം തുടങ്ങിയ സ്ഥലങ്ങളിൽ ചുറ്റിത്തിരിയും. പുത്തരിക്കണ്ടം മൈതാനത്തെ സർക്കസ് കാണും. നഗരത്തിലെ ഹോട്ടലുകളിൽനിന്നു ഭക്ഷണം കഴിക്കും. 

യുവാവായപ്പോൾ സിനിമാ മോഹവുമായി വിജയകാന്ത് അലഞ്ഞതും തിരുവനന്തപുരത്തുകൂടിയാണ്. മലയാള സിനിമയിൽ ചാൻസ് ചോദിച്ചെത്തിയ കറുത്തു തടിച്ച യുവാവിനെ ആരും പരിഗണിച്ചില്ല. സത്യനെ ആരാധിച്ചിരുന്ന അദ്ദേഹം അഭിനയിക്കാൻ അവസരം തേടി മുട്ടാത്ത വാതിലുകളില്ല. രാവിലെ ചാലയിലെ വീട്ടിൽ നിന്നിറങ്ങിയാൽ ചാൻസ് ചോദിച്ച് പലരെയും പോയിക്കാണും. ക്ഷീണിച്ചു തിരികെയെത്തുമ്പോൾ ജ്വല്ലറിയിൽ കയറി ഇരിക്കും. 

കണ്ണൻ മരിച്ചതോടെ ‘ജ്യോതി ജ്വല്ലറി’യുടെ പ്രവർത്തനം പ്രതിസന്ധിയിലായി. തുടർന്ന് 7 ലക്ഷം രൂപയ്ക്ക് വിജയകാന്ത് കട വാങ്ങി. പക്ഷേ, അതു വിജയകരമായി നടത്താൻ കഴിഞ്ഞില്ല. ഒടുവിൽ വിൽക്കേണ്ടി വന്നു. 

പണ്ട് ഓണക്കാലമായാൽ വിജയകാന്ത് തിരുവനന്തപുരത്തുണ്ടാകുമായിരുന്നു. ഓണത്തിരക്കും ഉത്സവലഹരിയും കണ്ടു നടക്കും. സത്യൻ, ജയൻ, ഷീല, ശാരദ, ജയഭാരതി തുടങ്ങിയവരെ ഇഷ്‌ടമായിരുന്നു. അവരുടെ എല്ലാ സിനിമകളും കാണും. ശ്രീപത്മനാഭസ്വാമി ക്ഷേത്രദർശനവും മുടക്കിയിരുന്നില്ല. 

English Summary:

Actor vijayakanth the hero of thiruvananthapuram chalai bazar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com