ADVERTISEMENT

തിരുവനന്തപുരം ∙ ‘വിഴിഞ്ഞ’ത്തോടെ തുറമുഖ വകുപ്പിനു കൈവന്ന വർധിച്ച പ്രാധാന്യം കണക്കിലെടുത്ത് സിപിഎം നേതൃനിരയിൽ നിന്നൊരാൾ വരട്ടെ എന്ന തീരുമാനമാണു മന്ത്രിസഭയിലെ മാറ്റത്തിൽ നടപ്പിലായത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ വി.എൻ.വാസവനെ തന്നെ തുറമുഖ വകുപ്പ് ഏ‍ൽപിച്ചതിലും അതാണു പ്രകടമാകുന്നത്. 

എന്നാൽ, വാസവൻ കൂടി പങ്കെടുത്ത ഇന്നലത്തെ സെക്രട്ടേറിയറ്റ് യോഗത്തിലും ഇതു സംബന്ധിച്ച ചർച്ച ഉണ്ടായില്ല. കേരളത്തിലുളള പാർട്ടി പൊളിറ്റ് ബ്യൂറോ അംഗങ്ങളുമായി മാത്രമാണ് ഇക്കാര്യത്തിൽ മുൻകൂട്ടി ആശയവിനിമയം നടന്നത്. വകുപ്പു വിഭജനം മുഖ്യമന്ത്രിയുടെ അധികാരത്തിൽ പെട്ടതായതിനാൽ പാർട്ടി ഫോറത്തിലെ ചർച്ച ഒഴിവാക്കി.

പ്രവർത്തന മികവ് തുണ

കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന മന്ത്രിയെന്ന വിലയിരുത്തൽ വാസവനെ ഏൽപിക്കാനുള്ള കാരണങ്ങളിലൊന്നായി പാർട്ടി കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. സഹകരണ മേഖലയിൽ പൊളിച്ചെഴുത്തിനു വഴിവയ്ക്കുന്ന സഹകരണ ഭേദഗതി ബിൽ ഒരു വർഷത്തിനുള്ളിൽ പാസാക്കുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം; 9 മാസത്തിനുള്ളിൽ അതു പാസാക്കാൻ കഴിഞ്ഞു. 

വകുപ്പു ലഭിച്ച ഉടൻ വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ്.അയ്യർ ഉൾപ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥരെ ഓഫിസിൽ വിളിച്ച് മന്ത്രി വാസവൻ പുരോഗതി ചർച്ച ചെയ്തു. വികസന സംരംഭങ്ങൾക്കു സഹകരണ ഫണ്ട് പ്രയോജനപ്പെടുത്താനുള്ള സാധ്യതയും സഹകരണ മന്ത്രിയായ വി.എൻ.വാസവനു തുറമുഖം നൽകാൻ പ്രേരണയായി. 

സമീപകാലത്ത് ‘ഹഡ്കോ’യുടെ വായ്പയ്ക്കു ശ്രമം നടന്നപ്പോൾ, അതു പാളിയാൽ സഹകരണ സ്ഥാപനങ്ങളുടെ കൺസോർഷ്യം രൂപീകരിച്ചു വിഴി‍ഞ്ഞത്തെ സഹായിക്കാമെന്ന നിർദേശം ഉയർന്നിരുന്നു. കൊച്ചി വിമാനത്താവളത്തിനും ഗോശ്രീ പാലങ്ങൾക്കും സഹകരണ മേഖലയുടെ പണം മുൻപു താങ്ങായിട്ടുണ്ട്.

‘സിനിമ’ കെ.ബി.ഗണേഷ് കുമാർ ആഗ്രഹിച്ചെങ്കിലും അത് അനുചിതമായാണു സിപിഎം വിലയിരുത്തിയത്. മന്ത്രി സജി ചെറിയാനിൽ നിന്നു സിനിമ വകുപ്പ് ഏറ്റെടുക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. തുറമുഖം വാസവൻ ഏറ്റെടുത്തപ്പോൾ അദ്ദേഹത്തിന്റെ പക്കലുള്ള റജിസ്ട്രേഷൻ കടന്നപ്പള്ളിക്കു കൈമാറിയതും ബോധപൂർവമാണ്. മറ്റു മന്ത്രിമാരുടെ വകുപ്പുകളിലേക്കുള്ള കൈകടത്തലുകൾ അങ്ങനെ ഒഴിവാക്കി.

ഗവർണറുടെ നീക്കം പ്രതീക്ഷിച്ചില്ല

സത്യപ്രതിജ്ഞച്ചടങ്ങിൽ ആതിഥേയനായ ഗവർണർ മുഖ്യമന്ത്രിക്കു മുഖം കൊടുക്കില്ലെന്നു സിപിഎമ്മോ മന്ത്രിമാരോ പ്രതീക്ഷിച്ചില്ല. രാജ്ഭവനിലാണു സത്യപ്രതിജ്ഞ എന്നതിനാൽ ഗവർണർ അങ്ങനെയൊരു സമീപനം സ്വീകരിക്കില്ലെന്നായിരുന്നു കണക്കുകൂട്ടൽ. സത്യപ്രതിജ്ഞയ്ക്കു ശേഷമുള്ള ചായസൽക്കാരത്തിന് ഗവർണറുടെ ഭാഗത്തു നിന്നു ക്ഷണം ഉണ്ടാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി അങ്ങോട്ടേക്കു പോകാതെ മടങ്ങിയത്. മുഖ്യമന്ത്രിയുടെ പാത അതോടെ മറ്റു മന്ത്രിമാരും സ്വീകരിച്ചു.

English Summary:

CPM takes over port portfolio

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com