ചീഫ് സെക്രട്ടറിയോട് തിരഞ്ഞെടുപ്പ് കമ്മിഷൻ; ഒരേ ജില്ലയിൽ തുടരെ 3 വർഷം ജോലി ചെയ്തവരെ മാറ്റണം
Mail This Article
തിരുവനന്തപുരം ∙ 3 വർഷം തുടർച്ചയായി ഒരു ജില്ലയ്ക്കുള്ളിൽ ജോലി ചെയ്യുന്നവരും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ജോലി ചെയ്യേണ്ടി വരുന്നവരുമായി ഉദ്യോഗസ്ഥർക്കു ജില്ലയ്ക്കു പുറത്തേക്കു സ്ഥലം മാറ്റം വരുന്നു. 2024 ജൂൺ 30ന് 3 വർഷം പൂർത്തിയാകുന്നവരെ ജനുവരി 31നു മുൻപ് സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ചീഫ് സെക്രട്ടറിക്കു കത്തു നൽകി. തിരഞ്ഞെടുപ്പ് ജോലികൾക്കു മാത്രമായി നിയോഗിക്കുന്നവർക്ക് സ്ഥലംമാറ്റം ബാധകമല്ല. എന്നാൽ, ജോലിയുടെ ഭാഗമായി തിരഞ്ഞെടുപ്പ് ചുമതലകൾ ചെയ്യേണ്ടി വരുന്നവരെയാണു മാറ്റുക.
ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ, കലക്ടറേറ്റിലെയും മറ്റും ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് സ്ഥലംമാറ്റം ബാധകമാണ്. സ്വന്തം ജില്ലയിലും ഇവരെ നിയമിക്കാൻ പാടില്ല. വകുപ്പുകളുടെ ആസ്ഥാന ഓഫിസുകളിലെ ജീവനക്കാർക്ക് സ്ഥലംമാറ്റം ബാധകമല്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശിക്ഷാനടപടികൾക്കു വിധേയരാവർക്കും ക്രിമിനൽ കേസിൽ പ്രതിയായവർക്കും 6 മാസത്തിനകം വിരമിക്കുന്നവർക്കും തിരഞ്ഞെടുപ്പ് ചുമതലകൾ നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടത്തിപ്പിനുള്ള റിട്ടേണിങ് ഓഫിസർമാരുടെ പട്ടിക കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ മുഖ്യ വകുപ്പുകളിൽ നിന്നു തന്നെ ഇക്കുറി ലഭിച്ചെന്നും അധികൃതർ പറഞ്ഞു.