ADVERTISEMENT

കൊച്ചി ∙കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ നേതാവിന്റെ ആൾമാറാട്ട കേസിൽ ഒന്നാം പ്രതിയായ മുൻ പ്രിൻസിപ്പൽ ഡോ. ജി.ജെ.ഷൈജു, രണ്ടാം പ്രതിയും എസ്എഫ്ഐ നേതാവുമായ എ. വിശാഖ് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇവർ നാലിനോ അതിനു മുൻപോ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങുകയാണെങ്കിൽ ചോദ്യം ചെയ്യലിനുശേഷം നിയമം അനുശാസിക്കുന്ന രീതിയിൽ നടപടി സ്വീകരിക്കാനും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു. 

ജാമ്യാപേക്ഷ തളളി ഉത്തരവിട്ടതിനു പിന്നാലെ, തിങ്കളാഴ്ച പരീക്ഷയുണ്ടെന്നും അതിനുശേഷം പിറ്റേന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാമെന്നും ഡോ.ജി.ജെ. ഷൈജുവിന്റെ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണു കോടതി നിർദേശം. സത്യസന്ധതയില്ലാത്ത, വഞ്ചന നിറഞ്ഞ പെരുമാറ്റമാണു പ്രതികളിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു ഹൈക്കോടതി വിലയിരുത്തി. 

ആരോപണങ്ങൾ ഗുരുതരമാണ്. തിരഞ്ഞെടുപ്പ് നടപടികളുടെ പവിത്രതയെയാണു ബാധിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർഥിയായി വിശാഖിന്റെ പേര് ചേർത്തതും സാഹചര്യങ്ങളും അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. ആരോപണത്തിന്റെ സ്വഭാവവും പ്രതികൾക്കു സാക്ഷികൾക്കു മേലുള്ള സ്വാധീനവും പരിഗണിക്കുമ്പോൾ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. രാജി മൂലമോ മറ്റു കാരണങ്ങളാലോ ഒഴിവുണ്ടായാൽ സർവകലാശാല യൂണിയൻ പ്രതിനിധിയായി ഒരാളെ നാമനിർദേശം ചെയ്യാൻ പ്രിൻസിപ്പലിന് അധികാരമില്ല.

ഒപ്പിട്ടതും ഫോട്ടോ നൽകിയതും വഴി പ്രഥമദൃഷ്ട്യാ വ്യാജ രേഖ തയാറാക്കാൻ വിശാഖ് സഹായിച്ചു. ജാമ്യാപേക്ഷയിലെ വയസ്സ് 24 ആണ്. സുപ്രീം കോടതി സ്വീകരിച്ച ലിങ്ദോ കമ്മിറ്റി ശുപാർശ പ്രകാരം ബിരുദ വിദ്യാർഥികൾക്ക് 22 വയസ്സുവരെ മാത്രമേ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവൂ. തിരഞ്ഞെടുപ്പിനുശേഷം രണ്ടു മാസത്തിനുള്ളിൽ ഏതെങ്കിലും പ്രധാന സ്ഥാനം ഒഴിഞ്ഞാൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയാണു വേണ്ടത്. ഇക്കാര്യത്തിൽ ബിരുദ വിദ്യാർഥിയായ രണ്ടാം പ്രതിക്ക് നാമനിർദേശം പോലും നൽകാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

English Summary: Kattakkada Christian College Impersonation case: HC rejects anticipatory bail of accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com