കോൺഗ്രസ് ജാഥയിലും പ്രഭാതയോഗം;പൗരപ്രമുഖരായി സാധാരണക്കാർ
Mail This Article
ആലപ്പുഴ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് നടത്തുന്ന ‘സമരാഗ്നി’ സംസ്ഥാന ജാഥയിൽ സർക്കാരിന്റെ നവകേരള സദസ്സുകളുടെ മാതൃകയിൽ എല്ലാ ദിവസവും പ്രഭാതയോഗം നടത്തും. എന്നാൽ, അതിഥികളായി പൗരപ്രമുഖർക്കു പകരം പ്രതിസന്ധികളനുഭവിക്കുന്ന വിവിധ ജനവിഭാഗങ്ങളെ പങ്കെടുപ്പിക്കാനാണു ധാരണ.
കർഷകർ, തൊഴിലാളികൾ, കെഎസ്ആർടിസി പെൻഷൻകാർ, ക്ഷേമ പെൻഷൻ ലഭിക്കാത്തവർ, തൊഴിലന്വേഷകരായ യുവാക്കൾ തുടങ്ങിയവരെ യോഗത്തിലേക്ക് ക്ഷണിക്കും. ജാഥാംഗങ്ങളായ കോൺഗ്രസ് നേതാക്കൾ ഇവരുമായി ചർച്ച നടത്തും.
ഇതിനൊപ്പം ഓരോ ജില്ലയിലും വ്യത്യസ്ത വിഭാഗങ്ങളുമായി നേതാക്കൾ പ്രത്യേക കൂടിക്കാഴ്ചകൾ നടത്തും. കണ്ണൂരിൽ കൈത്തറിത്തൊഴിലാളികൾ, വയനാട്ടിൽ ആദിവാസികളും കാപ്പി കർഷകരും, ആലപ്പുഴയിൽ കയർ, മത്സ്യത്തൊഴിലാളികൾ, കൊല്ലത്തു കശുവണ്ടിത്തൊഴിലാളികൾ തുടങ്ങിയവരെയാണു പരിഗണിക്കുന്നത്.
നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത പ്രഭാത യോഗങ്ങളിൽ പൗരപ്രമുഖർക്കായിരുന്നു ക്ഷണം. ഇതിനുള്ള രാഷ്ട്രീയ മറുപടി നൽകുന്നതിനൊപ്പം അടിസ്ഥാന വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ജനശ്രദ്ധയിലെത്തിക്കാനും അവരുടെ പിന്തുണ ഉറപ്പാക്കാനും ഇത്തരം കൂടിക്കാഴ്ചകൾ കൊണ്ടു സാധിക്കുമെന്നു കോൺഗ്രസ് നേതൃത്വം കരുതുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംയുക്തമായി നയിക്കുന്ന ജാഥ 21ന് കാസർകോട്ട് ആരംഭിക്കും.