കൈക്കൂലിക്കേസുകൾ വിഫലം; ഒരു കൊല്ലം പുറത്ത്: പിന്നെ സർവീസും ആനുകൂല്യവും
Mail This Article
തിരുവനന്തപുരം∙ കൈക്കൂലി വാങ്ങിയതിനു വിജിലൻസ് കെണിവച്ചു പിടിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ശിക്ഷ ഒരു വർഷത്തെ സസ്പെൻഷൻ മാത്രം. വകുപ്പുതല അന്വേഷണത്തിനു പിന്നാലെ പുനർനിയമനം ലഭിക്കും. സസ്പെൻഷൻ കാലത്ത് പകുതി ശമ്പളം മാത്രമാണു കിട്ടുകയെങ്കിലും കേസ് തീരുന്നതോടെ ഈ കാലയളവിലെ ബാക്കി ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമെല്ലാം മുൻകാല പ്രാബല്യത്തോടെ ലഭിക്കും. പെൻഷനും തടസ്സമുണ്ടാവില്ല. മുൻ വർഷങ്ങളിൽ ട്രാപ് കേസിൽ കുടുങ്ങിയവരുടെയെല്ലാം സസ്പെൻഷൻ പിൻവലിച്ചിട്ടുണ്ട്. 134 ഉദ്യോഗസ്ഥരാണ് ഇത്തരത്തിൽ തിരികെ ജോലിയിൽ പ്രവേശിച്ചത്.
കൈക്കൂലിക്കേസിൽ പിടികൂടിയവരെ പ്രധാന തസ്തികകളിൽ ഉടനെ നിയമിക്കരുതെന്ന നിബന്ധനയോടെയാണു സസ്പെൻഷൻ റിവ്യൂ കമ്മിറ്റി തിരിച്ചെടുക്കാൻ ശുപാർശ ചെയ്യുന്നത്. എന്നാൽ നേരത്തെ ഉള്ളതിലും വരുമാനം ലഭിക്കുന്ന കസേരയിലാണ് മിക്കവാറും ഇവരെ ഇരുത്തുക. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുമെങ്കിലും പിന്നാലെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയുള്ള ഫയൽ ഉന്നതങ്ങളിൽ പൂഴ്ത്തുകയാണു പതിവ്.
കഴിഞ്ഞ വർഷം 55 ‘ട്രാപ്’ കേസുകളിലായി 60 ഉദ്യോഗസ്ഥരെയാണു വിജിലൻസ് പിടികൂടിയത്. ഇവരെ ഉടനടി സസ്പെൻഡു ചെയ്യും. ഒരു വർഷത്തേക്ക് സസ്പെൻഷൻ പിൻവലിക്കാൻ പാടില്ല.
കഴിഞ്ഞ വർഷം പിടിച്ചവരിൽ കോട്ടയത്തെ ഒരു വെറ്ററിനറി ഡോക്ടർ മാത്രം ഒരു കൊല്ലത്തെ സമയപരിധിക്കു മുൻപേ തിരികെ സർവീസിൽ പ്രവേശിച്ചു. ഈ വിഭാഗത്തിൽ സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടുണ്ട്. ഡ്യൂട്ടി സമയത്തും ഈ ജോലി ചെയ്തു പണം വാങ്ങാമെന്ന വാദം ഉയർത്തിയാണു ശിക്ഷയിൽ നിന്ന് ഒഴിവായതെന്ന് ഉന്നതർ പറഞ്ഞു.