ADVERTISEMENT

ചങ്ങനാശേരി ∙ സ്വന്തം കാര്യത്തിൽ എന്തു നഷ്ടമുണ്ടായാലും നിലപാടുകളിൽ ഉറച്ചുനിന്ന വ്യക്തിത്വമാണു മന്നത്ത് പത്മനാഭന്റേതെന്നു രാജ്യസഭ മുൻ അംഗം തെന്നല ബാലകൃഷ്ണപിള്ള. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് 147–ാം മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർമം കൊണ്ടു മഹാനായ വ്യക്തിയായ മന്നത്ത് പത്മനാഭൻ അവകാശങ്ങൾക്കു വേണ്ടി ഉറച്ചുനിന്നു. സാധാരണ കുടുംബത്തിൽ ജനിച്ചു രാജ്യത്തെ എല്ലാവരാലും ആദരിക്കുന്ന തരത്തിലേക്ക് വളർന്നു. പറയുന്ന കാര്യങ്ങൾ പ്രവൃത്തിയിൽ എത്തിച്ചയാളാണ് അദ്ദേഹമെന്നും തെന്നല പറഞ്ഞു. സാധാരണക്കാരിൽ സാധാരണക്കാരനായ യോഗീശ്വരനാണു മന്നത്ത് പത്മനാഭനെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. അദ്ദേഹത്തിന്റെ ദർശനങ്ങളുടെ പ്രസക്തി വർധിക്കുകയാണ്. മന്നത്ത് ആചാര്യനെക്കുറിച്ച് ആഴത്തിൽ അറിവുള്ള വ്യക്തികളെ വിളിക്കണമെന്ന തീരുമാനത്തിലാണു തെന്നല ബാലകൃഷ്ണ പിള്ളയെ സമ്മേളനത്തിന്റെ ഉദ്ഘാടകനായി ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പുഷ്പാർച്ചനയും കൂപ്പുകൈകളും...
ചങ്ങനാശേരി ∙ സമുദായാംഗങ്ങളുടെയും സമുദായ സ്നേഹികളുടെയും നിറവിൽ പെരുന്നയിൽ 147–ാം മന്നം ജയന്തി ആഘോഷം. ഭക്തിഗാനാലാപത്തോടെ രാവിലെ ചടങ്ങുകൾക്കു തുടക്കം കുറിച്ചു. രാവിലെ ഏഴിനു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ നേതൃത്വത്തിൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. വിശിഷ്ടാതിഥികളും പുഷ്പാർച്ചനയിൽ പങ്കുചേർന്നു. സമ്മേളഃവേദിയിൽ വെട്ടിക്കവല കെ.എൻ.ശശികുമാറും സംഘവും നാഗസ്വരക്കച്ചേരി അവതരിപ്പിച്ചു. ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ രാജ്യസഭാംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണപിള്ളയെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പൊന്നാടയണിയിച്ച് സ്വീകരിച്ചു. എൻഎസ്എസ് പ്രസിഡന്റ് എം.ശശികുമാർ അധ്യക്ഷത വഹിച്ചു. ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ, മന്ത്രി കെ.ബി.ഗണേഷ് കുമാർ അടക്കമുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.   കേന്ദ്രമന്ത്രി വി.മുരളീധരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കളും മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി.

ചങ്ങനാശേരി പെരുന്ന എൻഎസ്എസ് ആസ്ഥാനത്തു മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർ.
ചങ്ങനാശേരി പെരുന്ന എൻഎസ്എസ് ആസ്ഥാനത്തു മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർ.

മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്കു വേണ്ടി ദേശീയ കമ്മിഷൻ വേണം: എൻ.കെ. പ്രേമചന്ദ്രൻ
ചങ്ങനാശേരി ∙ മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവരുടെ പ്രശ്നങ്ങൾ പഠിക്കാനും പരിശോധിക്കാനും ദേശീയതലത്തിൽ കമ്മിഷൻ രൂപീകരിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. മന്നം ജയന്തി സമ്മേളനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇതിനു വേണ്ടി പ്രവർത്തനങ്ങൾ‌ നടത്തുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു. നാമജപമെന്ന പ്രാർഥനയെ നിശ്ശബ്ദമായ ഇടിമുഴക്കമുള്ള സമരമുഖമായി മാറ്റിയതിലൂടെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ചരിത്രത്തിൽ ഇടംപിടിക്കും.

സവർണജാഥയടക്കം സംഘടിപ്പിച്ചു വലിയ പരിവർത്തനങ്ങൾ സൃഷ്ടിച്ച മന്നത്ത് പത്മനാഭനു വൈക്കം ശതാബ്ദി ആഘോഷ വേളയിൽ വേണ്ടത്ര പ്രാധാന്യം ലഭിച്ചോയെന്നു പരിശോധിക്കണം.  ശബരിമലയിൽ ഇപ്പോൾ ആചാരങ്ങൾ പാലിച്ചു മുന്നോട്ടു പോകുന്നുണ്ടെങ്കിൽ അതിനു കാരണക്കാരൻ എൻഎസ്എസ് ജനറൽ സെക്രട്ടറിയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.മതമാനവികതയുടെ ദർശനങ്ങൾ ഏറ്റെടുത്ത മതനിരപേക്ഷ പ്രസ്ഥാനമാണ് എൻഎസ്എസ് എന്നും പ്രേമചന്ദ്രൻ പറഞ്ഞു.

 

English Summary:

Thennala Balakrishnan Inagurates 147th Mannam Jayanti Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com