ADVERTISEMENT

തൊടുപുഴ ∙ കുടുംബം പോറ്റാനായി വളർത്തിയ 13 കന്നുകാലികൾ ഭക്ഷ്യവിഷബാധയേറ്റു ചത്തതിന്റെ സങ്കടത്തിലായ ബാലനു വേണ്ടി സ്നേഹം ചുരത്തി കേരളം. വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ മാത്യു ബെന്നി (15) എന്ന കുട്ടിക്കർഷകൻ നേരിട്ട ദുരന്തത്തിന്റെ വാർത്ത ഇന്നലെ മലയാള മനോരമയിൽ വായിച്ചതോടെ സുമനസ്സുകളുടെ സഹായം പ്രവഹിച്ചു.  

ഞായറാഴ്ചയാണു കപ്പത്തൊണ്ടു തീറ്റയായി കൊടുത്തപ്പോൾ വിഷബാധയേറ്റു  പശുവും കിടാവും മൂരിയും ഉൾപ്പെടെയുള്ള 13 കന്നുകാലികൾ ചത്തത്.  അമ്മ ഷൈനിയും ചേട്ടൻ ജോർജും അനുജത്തി റോസ്മേരിയും ഉൾപ്പെട്ട കുടുംബത്തിന്റെ  ഉപജീവനമാർഗമായിരുന്നു ഈ കന്നുകാലികൾ. 5 വർഷം മുൻപു പിതാവു ബെന്നി മരിച്ച ശേഷമാണ് മാത്യു കന്നുകാലികളുടെ പരിപാലനം ഏറ്റെടുത്തത്. പത്താം ക്ലാസ് വിദ്യാർഥിയാണു മാത്യു. 
മാത്യുവിന് ഇന്നലെ ലഭിച്ച സഹായങ്ങൾ
∙നടൻ ജയറാം വീട്ടിലെത്തി 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ‘ഏബ്രഹാം ഓസ്‌ലർ’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനു വേണ്ടി നീക്കിവച്ച തുകയാണിത്. 
∙മമ്മൂട്ടി 1 ലക്ഷം രൂപയും പൃഥ്വിരാജ് 2 ലക്ഷവും നൽകും. 
∙ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി 10 പശുക്കളെ വാങ്ങാനായി 5 ലക്ഷം നൽകി
∙കറവയുള്ള 5 പശുക്കളെ ഇൻഷുറൻസ് പരിരക്ഷയോടെ  നൽകുമെന്നു  മന്ത്രി ചിഞ്ചുറാണി പ്രഖ്യാപിച്ചു. 
∙മിൽമ അടിയന്തര സഹായമായി 45,000 രൂപ നൽകും. 
∙ഒരു മാസത്തേക്കുള്ള കാലിത്തീറ്റ സൗജന്യമായി കേരള ഫീഡ്സ് എത്തിക്കും. 
∙പി.ജെ.ജോസഫിന്റെ മകൻ അപുവും കൊച്ചുമകൻ ജോർജും ഒരു പശുവിനെ നൽകി.
∙ഇടുക്കി കെയർ ഫൗണ്ടേഷന്റെ 20,000 രൂപയുടെ ചെക്ക് ചെയർമാൻ കൂടിയായ ഡീൻ കുര്യാക്കോസ് എംപി വീട്ടിലെത്തി നൽകി. 
∙സിപിഎമ്മും കർഷകസംഘവും 3 പശുക്കളെ നൽകും. സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ മാത്യുവിനെ ഫോണിൽ വിളിച്ചു.
‘മനോരമ’ ഞങ്ങളുടെ കൂടെനിന്നു
എല്ലാവർക്കും നന്ദി. ഇൗ പുതുവർഷത്തലേന്ന് ജീവിതത്തിലൊരിക്കലും  മറക്കില്ല.   അവരുടെ (കന്നുകാലികളുടെ) പിടപ്പ്  മനസ്സിൽനിന്നു മായുന്നില്ല.  മാധ്യമങ്ങൾ  ഞങ്ങളുടെ  വിഷമം എല്ലാവരെയും അറിയിച്ചു.  ‘മനോരമ’ ഞങ്ങളുടെ കൂടെനിന്നു. നാളെ മുതൽ സ ്കൂളിൽ പോകണം. പത്താം ക്ലാസ് നല്ല മാർക്കോടെ പാസാകണം -മാത്യു െബന്നി 
ഞാനും കരഞ്ഞിട്ടുണ്ട് 22 പശുക്കളെയോർത്ത്: ജയറാം
മാത്യു അനുഭവിച്ച അതേ വിഷമം ആറു വർഷം മുൻപു ഞാനും അനുഭവിച്ചതാണ്. ജീവിതത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞ സമയമായിരുന്നു അത്. എന്റെ ഫാമിൽ വളർത്തിയിരുന്ന 22 പശുക്കളാണ് 12 മണിക്കൂറുകൾക്കിടെ ചത്തത്. ആദ്യം വീണത് ഒരു കിടാവായിരുന്നു. പിന്നാലെ മറ്റു കന്നുകാലികളും വീണു. അതേ സംഭവം തന്നെയാണ് മാത്യുവിന്റെ വീട്ടിലും ഉണ്ടായത്. പുല്ലിലോ ഇലയിലോ നിന്നുള്ള വിഷാംശത്തിൽ നിന്നാണെന്നാണ് അന്ന് ഡോക്ടർമാർ പറഞ്ഞത്. ഒരാഴ്ചയോളം എടുത്തു രക്തപരിശോധനാഫലം വരാൻ. എന്നിട്ടും എവിടെ നിന്നാണ് വിഷാംശം എന്നു കണ്ടെത്തിയില്ല. 

പശുക്കളെ ഞാനും ഭാര്യ അശ്വതിയും (പാർവതി) മക്കളും നേരിട്ടുപോയി കണ്ടു വാങ്ങിയതായിരുന്നു. മക്കളാണ് അവയ്ക്കു പേരിട്ടത്. അവയെയെല്ലാം മണ്ണുമാന്തി യന്ത്രം കൊണ്ട കുഴിച്ചുമുടുന്നതിനും ഞങ്ങൾ സാക്ഷികളായി.  

ഇന്നലെ രാവിലെ മനോരമയിലെ പ്രധാന വാർത്ത വായിച്ചപ്പോൾ ഇതാണ് ഓർമ വന്നത്. അപ്പോൾത്തന്നെ പൃഥ്വിരാജിനെയും ‘ഏബ്രഹാം ഓസ്‌ലർ’ സിനിമയുടെ നിർമാതാക്കളായ ആന്റോ ജോസഫ്, ഇർഷാദ് എം.ഹസ്സൻ, സംവിധായകനായ മിഥുൻ മാനുവൽ എന്നിവരെയും വിളിച്ചു. ഇന്നത്തെ ട്രെയ്‌ലർ ലോഞ്ച് റദ്ദാക്കി. അതിനു നീക്കിവച്ച 5 ലക്ഷം രൂപയുമായി ഇടുക്കിയിലേക്കു പുറപ്പെടുകയായിരുന്നു.  കൃഷ്ണഗിരിയിൽ പോയി പശുക്കളെ വാങ്ങാൻ ആവശ്യമെങ്കിൽ കൂടെയെത്താമെന്നും മാത്യുവിനോടു ഞാൻ പറഞ്ഞിട്ടുണ്ട്.
എല്ലാ പശുക്കൾക്കും ഇൻഷുറൻസ് പരിരക്ഷ 3 വർഷത്തിനകമെന്ന് മന്ത്രി ചിഞ്ചുറാണി
തൊടുപുഴ ∙  സംസ്ഥാനത്തെ പശുക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരുമായി ചേർന്ന് പദ്ധതിക്ക് രൂപംനൽകുകയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. 60% കേന്ദ്ര ഫണ്ടും 40% സംസ്ഥാന ഫണ്ടും ചെലവഴിച്ചായിരിക്കും പദ്ധതി. കേന്ദ്ര സർക്കാരിന്റെ അനുമതി കിട്ടിയാൽ മൂന്നു വർഷം കൊണ്ട് ഇക്കാര്യം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ മാത്യു ബെന്നി (15) എന്ന കുട്ടിക്കർഷകൻ വീട്ടിൽ മന്ത്രി റോഷി അഗസ്റ്റിനോടൊപ്പം എത്തിയതായിരുന്നു മന്ത്രി ചിഞ്ചുറാണി.  ഗുണമേന്മ കുറഞ്ഞ കാലിത്തീറ്റ എത്തുന്നതു തടയുമെന്നും മന്ത്രി പറഞ്ഞു.

ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഇത്രയും പശുക്കൾ ഒരുമിച്ചു ചത്തുപോകുന്ന ദുരന്തം ആദ്യമാണ്. കറവയുള്ള 5 പശുക്കളെ കേരള ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡിൽ നിന്ന് (മാട്ടുപ്പെട്ടി) ഇൻഷുറൻസ് പരിരക്ഷയോടെ  ഒരാഴ്ചയ്ക്കുള്ളിൽ നൽകും. മാത്യുവിന് ശാസ്ത്രീയമായി പശുവളർത്തുന്നതിൽ മൃഗസംരക്ഷണ വകുപ്പ് പരിശീലനം നൽകുമെന്നും ഈ വിഷയം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ഷീരകർഷകർക്ക് പശുപരിപാലനം സംബന്ധിച്ച് പരിശീലനം നൽകുമെന്ന് മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം.ടി.ജയൻ അറിയിച്ചു.

English Summary:

Thodupuzha Velliyamattom Cow died incident aid for Child Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com