ബജറ്റ് സമ്മേളനം: തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിൽ
Mail This Article
തിരുവനന്തപുരം∙ പരിചയസമ്പന്നരായ പുതിയ മന്ത്രിമാരെ സ്വാഗതം ചെയ്ത് മന്ത്രിസഭാ യോഗം. രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേഷ്‌കുമാറും ഈ മന്ത്രിസഭയിൽ പുതുമുഖങ്ങളാണെങ്കിലും അവർ പഴയ മന്ത്രിമാരാണെന്ന പരിചയപ്പെടുത്തലോടെയാണ് യോഗം തുടങ്ങിയത്. ഇവർ മൂന്നാം തവണയാണു മന്ത്രിമാരാകുന്നത് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിയമസഭയുടെ ബജറ്റ് സമ്മേളനം വിളിച്ചു ചേർക്കുന്നതിനു ഗവർണറോട് ശുപാർശ ചെയ്യാൻ അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കും. 25നു ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങാനും സംസ്ഥാന ബജറ്റ് ഫെബ്രുവരി 2ന് അവതരിപ്പിക്കാനുമാണ് ആലോചന. ലോക്സഭാ തിരഞ്ഞെടുപ്പു വരുന്ന സാഹചര്യത്തിൽ അടിയന്തരമായി നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി 9നു തന്നെ നിയമസഭ പിരിയാനാണ് സാധ്യത. നിയമസഭ വിളിച്ചുചേർക്കുന്നത് 15 ദിവസം മുൻപ് തീരുമാനിച്ചാൽ മതി.
സപ്ലൈകോയിലെ അവശ്യ സാധന വിലവർധന, സപ്ലൈകോയ്ക്കു നൽകേണ്ട തുക എന്നിവ യോഗം പരിഗണിച്ചില്ല. ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ ഇന്നലത്തെ യോഗത്തിൽ പങ്കെടുക്കാത്ത സാഹചര്യത്തിലാണിത്.
ക്രിസ്ത്യൻ മത വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷൻ നൽകിയ ശുപാർശകളിൽ തുടർ നടപടി സ്വീകരിക്കുന്നതിനുള്ള റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നില്ലെന്ന് അറിയുന്നു. കമ്മിഷന്റെ ശുപാർശകൾ സംബന്ധിച്ചു വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടി പരിശോധിച്ച ശേഷമുള്ള തുടർ നടപടി വൈകാതെ ഉണ്ടാകുമെന്നു മന്ത്രി വി.അബ്ദുറഹ്മാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.