യുദ്ധഭീതിയെഴാത്ത ഭൂമിക ഞങ്ങൾതൻ സ്വപ്നം’ ഒപ്പമുണ്ട്..
Mail This Article
∙യുദ്ധങ്ങൾ മൂലം അനാഥരാവുന്നവരെ ലോകം ഓർക്കുന്ന ദിനമാണു നാളെ. ഇന്നു തന്നെ അവരെ കാണുകയാണു കുട്ടിക്കവികളുടെ വലിയ മനസ്സ്. മഹാസ്ഫോടനങ്ങളുടെ പൊടിയടങ്ങുമ്പോൾ, ചിതറിക്കിടക്കുന്ന ശരീരങ്ങൾക്കിടയിൽ ഉറ്റവരെ തിരയുന്ന, പേരറിയാത്ത കൊച്ചുകുഞ്ഞുങ്ങളയോർത്തു കവിതാ മത്സരത്തിൽ പങ്കെടുക്കുന്ന ചില വിദ്യാർഥികൾ കോറിയിടുന്ന, ചോര പൊടിയുന്ന വരികൾ...
ഓരോ യുദ്ധവും
എണ്ണിത്തീരാത്ത
ശൂന്യതകളെ പെറ്റുകൂട്ടുന്നു.
മരിച്ചവരുടെ വാതിലിൽ മുട്ടി
പ്രതീക്ഷയോടെ
കാത്തിരിപ്പുണ്ടാവും
ചില ദൈന്യതകൾ...
–എസ്. ജാഹ്നവി സൈര,
ജിഎച്ച്എസ്എസ്, നടുവണ്ണൂർ
കോഴിക്കോട്.
യുദ്ധവും കാലുഷ്യങ്ങളും
അനാഥമാക്കുന്നത്
ബാല്യങ്ങളെയല്ല.
മനുഷ്യരാശിയെ ആദ്യം
അനാഥമാക്കുന്നു
പിന്നെ ഇല്ലാതാക്കുന്നു.
–കെ. അസ്സാ മിർഫ
പിഎംഎസ്എ വിഎച്ച്എസ്എസ്,
ചാപ്പനങ്ങാടി, മലപ്പുറം.
പുസ്തകത്തിനപ്പുറം–
ഞാൻ കിനാവു കണ്ട
ലോകത്തിനന്ത്യം,
ഇനി നിറങ്ങളില്ല,
കൂരിരുൾ മാത്രം.
–എം.എസ്.അലീന,
ജിഎച്ച്എസ്എസ്,
പൊട്ടശ്ശേരി,
പാലക്കാട്.
ചോര പുരണ്ട കിനാവുകൾ
കണ്ടു ഞെട്ടിയുണരുന്നീ
നുറുങ്ങു ബാല്യം ....
പ്രത്യാശകൾക്കു പഴുതില്ലാതെ
എല്ലാ വാതിലുകളും നീ
കൊട്ടിയടയ്ക്കവേ...
മനുഷത്വം പുലരുമൊരു നാളേയ്ക്കായി എത്ര നാൾ ....
–നികിത ആർ.സുരേഷ്,
എസ്എൻഎം എച്ച്എസ്എസ് ,
പുറക്കാട് , ആലപ്പുഴ.
എന്തിനീ യുദ്ധമെൻ
പ്രിയ സോദരെ
തമ്മിൽ തല്ലി നശിച്ചിടാനോ
അതോ ഐക്യമാം കോട്ട
തകർത്തിടാനോ
–അനു അജി,
സെന്റ് അലോഷ്യസ് എച്ച്എസ്,
മണലിങ്കൽ, കോട്ടയം.
തകർന്ന ദേവാലയങ്ങളിൽ
ചിറകു നഷ്ടപ്പെട്ട
ശൈശവങ്ങളായിരിക്കും
നാളെയുടെ പ്രതിഷ്ഠ,
നാളെയുടെ പ്രതീക്ഷയും.
–മനാസെ കുര്യൻ,
ഗവ.എച്ച്എസ്
കുണ്ടംകുഴി, കാസർകോട്
ചുറ്റും തകർന്നടിഞ്ഞ
കെട്ടിടങ്ങൾ
അതിനടിയിൽ ചതച്ചരയ്ക്കപ്പെട്ട
സ്വപ്നങ്ങൾ...
കണ്ണിലെ ചുടുനീർ
തുടച്ചുകൊണ്ടവൾ
ചോദിച്ചു;"ഇനിയും എത്ര നാൾ?"
–ദേവനന്ദ ദിലീപ്,
ദിപ്തി എച്ച്എസ്,
തലൂർ, തൃശൂർ.
വേണ്ട വേണ്ടൊരു
യുദ്ധകാഹളമിനിയീ മണ്ണിൽ
യുദ്ധഭീതിയെഴാത്ത ഭൂമിക
ഞങ്ങൾതൻ സ്വപ്നം.
–ജാഹ്നവി ആർ. ശാന്ത്,
എസ്കെവി എച്ച്എസ്എസ്,
നന്ദിയോട്, തിരുവനന്തപുരം.