കൃഷി വകുപ്പ് ചെലവഴിച്ച കോടികൾക്ക് ‘കണക്കില്ല’; 30 വർഷം മുൻപു ചെലവഴിച്ച പണം പോലും ബില്ല് നൽകി ക്രമീകരിക്കാൻ ബാക്കി
Mail This Article
ആലപ്പുഴ∙ കൃഷി വകുപ്പിലെ വിവിധ പദ്ധതികൾക്കായി 30 വർഷത്തിനിടെ ഉദ്യോഗസ്ഥർ മുൻകൂറായി കൈപ്പറ്റിയ 26.58 കോടി രൂപ ഇതുവരെ ബില്ലുകൾ സമർപ്പിച്ച് ക്രമപ്പെടുത്തിയിട്ടില്ലെന്നു വിവരാവകാശ രേഖ. 26,58,19,501 രൂപ ഇതുവരെ തിട്ടപ്പെടുത്തിയ തുക മാത്രമാണെന്നും ക്രമീകരിക്കാത്ത മുൻകൂർ തുകകളുടെ (അഡ്വാൻസ്) കണക്ക് പൂർണമായും തിട്ടപ്പെടുത്തിയിട്ടില്ലെന്നും കൃഷി വകുപ്പിലെ വിവിധ ഓഫിസുകളിൽ നിന്നുള്ള മറുപടിയിലുണ്ട്.
മുൻകൂർ അനുവദിക്കുന്ന പണം ചെലവഴിച്ചു 3 മാസത്തിനകം ബില്ലുകളും വൗച്ചറുകളും നൽകി ക്രമപ്പെടുത്തണമെന്നാണു ചട്ടം. എന്നാൽ 30 വർഷം മുൻപ് അനുവദിച്ച മുൻകൂർ തുകകൾ പോലും ഇതുവരെ ക്രമീകരിച്ചീട്ടില്ലെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. പ്രകൃതിദുരന്തം മൂലമുള്ള കൃഷി നഷ്ടം പരിഹരിക്കാൻ തൃശൂർ പ്രിൻസിപ്പൽ കൃഷി ഓഫിസ് 1993ൽ ചെലവഴിച്ച 50 ലക്ഷം രൂപയ്ക്ക് ഇതുവരെ കണക്കു നൽകിയിട്ടില്ല.
വിവിധ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസുകളിലായി 14.43 കോടി രൂപയും, 35 കൃഷി അസി.ഡയറക്ടർ ഓഫിസുകളിലായി 2.46 കോടിയും കൃഷി അസി.എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ്, മണ്ണുപരിശോധനാ കേന്ദ്രങ്ങൾ, ജില്ലാ കൃഷിത്തോട്ടം തുടങ്ങിയ ഓഫിസുകളിലായി 1.45 കോടി രൂപയും ക്രമീകരിക്കാൻ ബാക്കിയുണ്ടെന്നാണ് ഇതുവരെ തിട്ടപ്പെടുത്തിയത്. കൃഷി വകുപ്പ് സംസ്ഥാന ഡയറക്ടേറ്റിൽ 6 വർഷത്തെ ക്രമീകരിക്കാത്ത മുൻകൂർ തുക മാത്രം 8.24 കോടി രൂപയുണ്ട്. മറ്റു ഓഫിസുകളുടെ മാതൃകയിൽ 30 വർഷത്തെ കണക്കു തിട്ടപ്പെടുത്തിയാൽ ഇതു ഭീമമായ തുകയാകും.
ക്രമപ്പെടുത്താത്ത തുക ഇങ്ങനെ (ഇതുവരെ തിട്ടപ്പെടുത്തിയത്)
സംസ്ഥാന ഡയറക്ടറേറ്റ് 8.24 കോടി
ജില്ലാ കൃഷി ഓഫിസുകൾ: 14.43 കോടി
അസി.ഡയറക്ടർ ഓഫിസുകൾ: 2.46 കോടി
മറ്റ് ഓഫിസുകൾ: 1.45 കോടി