ADVERTISEMENT

കൊല്ലം ∙ ദേശിംഗനാടിനെ ഒപ്പനപ്പാട്ടിന്റെ ഇശൽ ഈണവുമായി കയ്യിലെടുത്ത പാട്ടുകാരിയെ പരിചയപ്പെട്ടപ്പോൾ കാണികൾക്കെല്ലാം കൗതുകം. മൊഞ്ചുള്ള മണവാട്ടിയുടെ തോഴിമാർക്കൊപ്പംനിന്ന് ഒപ്പനപ്പാട്ടിന് ഈണമിട്ടതു മലയാളി പെൺകുട്ടിയല്ല, മധ്യപ്രദേശുകാരിയാണ്. മലയാളത്തിന്റെയും ഒപ്പനയുടെയും തനിമ ചോരാതെ ഉച്ചാരണശുദ്ധിയോടെ പാട്ടുപാടി, ടീമിനെ നയിച്ചാണു മധ്യപ്രദേശുകാരി അർഷിദ അലി താരമായത്.

oppana-team-with-minister

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ഒപ്പന മത്സരത്തിലാണു മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ എച്ച്എസ്എസ് ‘അതിഥി താരത്തെ’ ഇറക്കിയത്. ‘‘രാഗങ്ങൾ അതിമിക പദവിയിലായ് റങ്കിൽ റഹ്‌മത്തിൻ ഇതളുകൾ പൊഴിയുവതായ്’’ എന്നു തുടങ്ങുന്ന പാട്ട് പാടിയായിരുന്നു അവതരണം. പ്ലസ്‌ടു ഹ്യുമാനിറ്റീസ് ജേണലിസം ബാച്ചിൽ വിദ്യാർഥിനിയാണു ഭോപാ‍‍‍ൽ സ്വദേശിനി സി.അർഷിദ.

‘‘15 വർഷം മുൻപാണു പിതാവ് കുർബാൻ അലി ജോലിക്കായി കേരളത്തിലെത്തിയത്. ജ്യേഷ്ഠൻ റാഷിദ് അലിയെ ചികിത്സയുടെ ഭാഗമായി ഇങ്ങോട്ടു കൊണ്ടുവന്നതിനു പിന്നാലെ ഞാനും വരികയായിരുന്നു. ഒപ്പനയ്ക്കും പാട്ടിനുമെല്ലാം വീട്ടുകാരും അധ്യാപികമാരും കൂട്ടുകാരും ഫുൾ സപ്പോർട്ടാണ്’’– അർഷിദ മനോരമ ഓൺലൈനോടു പറഞ്ഞു. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എംബിഎ ചെയ്യുകയാണു റാഷിദ്. അനുജത്തി യാസിറ അലി വലക്കണ്ടി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്നു.

നന്നായി പാട്ടു പാടുന്ന അർഷിദ പച്ചവെള്ളം പോലെ മലയാളം പറയാനും മിടുക്കിയാണ്. വേദിയിൽ അദീബയും ഫാത്തിമ നഹ്‌നയും അർഷിദയുടെ കൂടെപ്പാടി. ഒപ്പന മത്സരത്തിൽ നൂറിൽ 60 മാർക്കും പാട്ടിനാണ്. അക്കാര്യമറിഞ്ഞ്, ആത്മവിശ്വാസത്തോടെ സദസ്സിനെ പാട്ടിൽ കെട്ടിയിട്ട അർഷിദയും സംഘവും എ ഗ്രേഡ് നേടിയാണു നാട്ടിലേക്കു വണ്ടി കയറിയത്. ഹുദാ ഹനാൻ, ഹംദ മഠത്തിൽ, നിഹാല, നേഹ, നദ, ആയിഷ നൗഫ, ഫാത്തിമ റിസ എന്നിവരാണു ടീമിലെ മറ്റ് അംഗങ്ങൾ. പരിശീലകൻ മുനീർ പള്ളിക്കലാണു ഗാനം രചിച്ചു ചിട്ടപ്പെടുത്തിയത്. ഒപ്പന കഴിഞ്ഞിറങ്ങിയ അർഷിദയെയും കൂട്ടുകാരെയും മന്ത്രി കെ.എൻ.ബാലഗോപാലും അഭിനന്ദിച്ചു. ആശ്രാമം മൈതാനത്ത് മന്ത്രിക്കൊപ്പം ഫോട്ടോയെടുത്തതിന്റെ ത്രില്ലിലാണ് ഒപ്പനക്കാരികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com