26 കാബിനറ്റ് റാങ്കുകാർക്ക് 614 സ്റ്റാഫ്
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് കാബിനറ്റ് റാങ്കുള്ള 26 രാഷ്ട്രീയ നേതാക്കളുടെ സ്റ്റാഫിൽ ആകെ 614 പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ. ഇതിൽ 420 പേർ രാഷ്ട്രീയ നിയമനം നേടിയവരാണ്. മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവർക്കു പുറമേ, നിയമസഭാ സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, ഡൽഹിയിലെ സർക്കാരിന്റെ പ്രതിനിധി എന്നിവരാണു കാബിനറ്റ് റാങ്കുകാർ. സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ എന്നിവരുടെ സ്റ്റാഫിൽ മൂന്നു വിഭാഗത്തിൽ നിന്നാണു നിയമനം. നിയമസഭാ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെ ഡപ്യൂട്ടേഷനിൽ നിയമിക്കാറുണ്ട്.
ഒപ്പം മറ്റു സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഡപ്യൂട്ടേഷനിലെത്തും. ഇതിനു പുറമേ നേരിട്ടു നടത്തുന്ന രാഷ്ട്രീയ നിയമനങ്ങളുമുണ്ട്. മന്ത്രിമാരുടെ മാതൃകയിൽ പരമാവധി 25 പേർക്കാണു പഴ്സനൽ സ്റ്റാഫിൽ നിയമനം. ഡൽഹിയിലെ പ്രതിനിധി കെ.വി.തോമസിന്റെ സ്റ്റാഫിൽ നേരത്തേ അനുവദിച്ച നാലു പേരെക്കൂടാതെയാണു കഴിഞ്ഞ ദിവസം പ്രൈവറ്റ് സെക്രട്ടറിയെക്കൂടി അനുവദിച്ചത്. കോൺഗ്രസ് വിട്ടെത്തിയ തോമസിനു കാബിനറ്റ് പദവിയും ഓണറേറിയവും നൽകിയതിനൊപ്പം അഞ്ചു പഴ്സനൽ സ്റ്റാഫിനെക്കൂടി നൽകി.