ADVERTISEMENT

കൊച്ചി∙ സംസ്ഥാന ഭിന്നശേഷി കമ്മിഷണറുടെ കാലാവധി പതിനൊന്നാം മണിക്കൂറിൽ നീട്ടിനൽകി സർക്കാർ. എന്നാൽ, ചട്ടവിരുദ്ധമായാണു കാലാവധി നീട്ടൽ. മാത്രമല്ല, ഉത്തരവിൽ സാങ്കേതികപ്പിഴവും കടന്നുകൂടി. നിലവിൽ സംസ്ഥാന ഭിന്നശേഷി കമ്മിഷണറായ എസ്.എച്ച്.പഞ്ചാപകേശന്റെ 3 വർഷ കാലാവധി ശനി അവസാനിച്ചിരുന്നു. 

പുതിയ കമ്മിഷണറെ നിയമിക്കണമെങ്കിൽ അതിനുള്ള നടപടിക്രമങ്ങൾ നിലവിലുള്ള ആൾ വിരമിക്കുന്ന തീയതിക്ക് ആറു മാസം മുൻപ് ആരംഭിക്കണമെന്നാണു ചട്ടം. എന്നാൽ നടപടികൾ ഇതുവരെയും ആരംഭിക്കാതെയാണു കാലാവധി നീട്ടിനൽകിയത്. ‘2020ലെ ഭിന്നശേഷി അവകാശനിയമത്തിലെ ചട്ടം 37 (2) പ്രകാരം പുതിയ ഭിന്നശേഷി കമ്മിഷണറെ നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ, പ്രസ്തുത നടപടികൾ പൂർത്തീകരിക്കുംവരെ നിലവിലെ കമ്മിഷണറെ തുടരാൻ അനുവദിക്കുന്നു’ എന്നാണു സാമൂഹിക നീതി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി ഒപ്പിട്ട ഉത്തരവിൽ പറയുന്നത്.

എന്നാൽ 37 (2) ചട്ടം പുതിയ കമ്മിഷണറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടതേ അല്ലെന്നതാണു വിചിത്രം. 37 (2)ൽ പറയുന്നത്, ‘സംസ്ഥാന കമ്മിഷണറുടെ കാലാവധി ചുമതലയേൽക്കുന്നതുമുതൽ 3 വർഷം ആയിരിക്കും. ഇതു രണ്ടു വർഷം വരെയോ അതല്ലെങ്കിൽ ആ വ്യക്തിക്ക് 70 വയസ്സു തികയുകയോ (ഏതാണോ ആദ്യം) ചെയ്യും വരെ നീട്ടിനൽകാം’ എന്നാണ്. ഇതു പ്രകാരം നിലവിലെ കമ്മിഷണറുടെ കാലാവധി നീട്ടാൻ തീരുമാനിച്ചാൽ അതു 2 വർഷത്തേക്കോ അദ്ദേഹം 70 വയസ്സു പൂർത്തിയാക്കുംവരെയോ (ഏതാണോ ആദ്യം എന്നതനുസരിച്ച്) ആയിരിക്കണം. എന്നാൽ 6ന് ഇറങ്ങിയ ഉത്തരവ് അതും പരാമർശിക്കുന്നില്ല. ഉത്തരവിൽ 37 (2) എന്നു പരാമർശിച്ചതു തിരുത്തി ഉത്തരവു വീണ്ടും ഇറക്കേണ്ട സ്ഥിതിയാണുള്ളത്. 

സംസ്ഥാന ഭിന്നശേഷി കമ്മിഷണറുടെ തസ്തിക ഒരു കാരണവശാലും ഒഴിഞ്ഞുകിടക്കരുതെന്നു സുപ്രീം കോടതി നിർദേശവുമുണ്ട്. കൃത്യമായ അക്കാദമിക് പശ്ചാത്തലമുള്ളവരെ മാത്രമേ ഈ തസ്തികയിലേക്കു പരിഗണിക്കാവൂ എന്നും ഏതെങ്കിലും ഉദ്യോഗസ്ഥർക്കു ചാർജ് നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ആളെ നിയമിക്കാൻ 6 മാസം മുൻപുതന്നെ യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് ഔദ്യോഗിക വെബ്സൈറ്റിലും ഗെസറ്റിലും ഇംഗ്ലിഷ്, മലയാളം ദിനപത്രങ്ങളിലും പരസ്യം നൽകണമെന്ന് 2020ലെ വിജ്ഞാപനത്തിൽ ചട്ടം 38ൽ പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ ആ നടപടി ആരംഭിക്കാതെയാണു കൃത്യമായ സമയപരിധി പരാമർശിക്കാതെയുള്ള നീട്ടൽ. 

English Summary:

Tenure of State Commissioner of Persons with Disabilities was extended illegally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com