കയ്യേറിയ വനഭൂമി 5024 ഹെക്ടർ; ഹൈറേഞ്ച് സർക്കിളിൽ കയ്യേറ്റം കൂടുതലെന്ന് വനം വകുപ്പ് റിപ്പോർട്ട്
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 5024.53 ഹെക്ടർ വനഭൂമി കയ്യേറിയിട്ടുണ്ടെന്നും ഇതിലധികവും സ്വകാര്യ കയ്യേറ്റങ്ങളാണെന്നും റിപ്പോർട്ട്. 1977 ജനുവരി ഒന്നിനു ശേഷം കയ്യേറിയ വനഭൂമിയും ഇതിൽ ഉൾപ്പെടുന്നു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട ഹൈറേഞ്ച് സർക്കിളിലാണ് (കോട്ടയം) കയ്യേറ്റങ്ങൾ കൂടുതലെന്ന് വനം വകുപ്പ് പുറത്തുവിട്ട 2021–22 ലെ വാർഷിക ഭരണ റിപ്പോർട്ടിൽ പറയുന്നു. മൂന്നാർ ഡിവിഷനിൽ 1099.6538 ഹെക്ടർ ഭൂമിയാണ് കയ്യേറിയിട്ടുള്ളത്.
കോതമംഗലം, കോട്ടയം, മാങ്കുളം, നിലമ്പൂർ വടക്ക്, മണ്ണാർക്കാട്, നെൻമാറ, വയനാട് വടക്ക് ഡിവിഷനുകളിലാണ് കൂടുതൽ കയ്യേറ്റങ്ങളും റിപ്പോർട്ട് ചെയ്തത്. മറയൂർ, തെൻമല, നിലമ്പൂർ തെക്ക്, ആറളം വന്യജീവി സങ്കേതം, വയനാട് വന്യജീവി സങ്കേതം എന്നീ ഡിവിഷനുകളിൽ കയ്യേറ്റങ്ങൾ കുറവാണ്.
ഏറെ വൈകിയാണ് 2021ലെ ഭരണ റിപ്പോർട്ട് വനം വകുപ്പ് തയാറാക്കിയതും പുറത്തു വിട്ടതും. 2022–23 ലെ വാർഷിക ഭരണ റിപ്പോർട്ട് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. ഈ വർഷം മാർച്ച് കഴിയുമ്പോൾ 2023–24 വർഷത്തെ ഭരണ റിപ്പോർട്ട് കൂടി വനം വകുപ്പ് തയാറാക്കേണ്ടതുണ്ട്. 2022, 2023 വർഷത്തെ വനം സ്ഥിതി വിവര റിപ്പോർട്ടും ഇതു വരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇവ ഉടൻ പ്രസിദ്ധീകരിക്കുമെന്ന് വനം മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കേരളത്തിൽ വനം 11521 ചതുരശ്ര കി.മീ.
1954 ൽ 9,846 ചതുരശ്ര കിലോമീറ്ററായിരുന്നു സംസ്ഥാനത്തെ വനവിസ്തൃതി. 2009ൽ 11,309 ചതുരശ്ര കിലോമീറ്ററായി ഉയർന്നു. നിലവിൽ 11521.814 ചതുരശ്രകിലോമീറ്ററാണ് വനവിസ്തൃതി. 1977 ജനുവരി ഒന്നിനു ശേഷം കയ്യേറിയ 11,917 ഹെക്ടറിൽപ്പരം വനഭൂമിയിൽ, 4628 ഹെക്ടർ മാത്രമാണ് ഒഴിപ്പിച്ചെടുക്കാൻ കഴിഞ്ഞതെന്നും വനം കയ്യേറ്റം ഒഴിപ്പിക്കുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടുവെന്നും 2017ലെ സിഎജിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.