ADVERTISEMENT

റോമൻ കത്തോലിക്കാ സഭയിൽ മേജർ ആർച്ച്ബിഷപ്പ് തലവനായ നാല് പൗരസ്ത്യ കത്തോലിക്കാ സഭകളാണുള്ളത്. അവയിൽ രണ്ടും കേരളത്തിലാണ്. സിറോ–മലബാർ സഭയ്ക്ക് 1992 ഡിസംബർ 16–നും സിറോ–മലങ്കര സഭയ്ക്ക് 2005 ഫെബ്രുവരി 10–നുമാണ് മേജർ ആർക്കി എപ്പിസ്കോപ്പൽ പദവി ലഭിച്ചത്.

ആദ്യമായി ഈ പദവി ലഭിച്ചത് യുക്രേനിയൻ സഭയ്ക്കാണ് (1963 ഡിസംബർ 23). ഏറ്റവും അവസാനം റുമേനിയൻ സഭയ്ക്കും (2005 ഡിസംബർ 16). ഇവ രണ്ടും ഗ്രീക്ക് കത്തോലിക്കാ റീത്തുകളാണ്. ഇപ്പോഴത്തെ സിറോ–മലങ്കര, യുക്രേനിയൻ മേജർ ആർച്ച്ബിഷപ്പുമാർക്ക് കർദിനാൾ പദവിയുണ്ട്. സ്ഥാനമൊഴിഞ്ഞ മാർ ജോർജ് ആലഞ്ചേരിയും കർദിനാളാണ്. 

പൗരസ്‌ത്യ കാനൻ നിയമമനുസരിച്ചു പാത്രിയാർക്കൽ സഭകൾ സ്വയാധികാര സഭയുടെ പൂർണരൂപവും മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭകൾ അവയ്‌ക്കു തുല്യവുമാണ്. അധികാരത്തിലും ഭരണസംവിധാനത്തിലും പാത്രിയാർക്കൽ സഭകളോട് ഇവയ്‌ക്കു തുല്യതയുണ്ട്. അധികാരങ്ങളും അവകാശങ്ങളും പാത്രിയർക്കീസിനും മേജർ ആർച്ച് ബിഷപ്പിനും ഒരുപോലെയാണ്. എന്നാൽ സഭയിലെ ഔദ്യോഗിക മുന്‍ഗണനാക്രമത്തില്‍ പാത്രിയര്‍ക്കീസിനു താഴെയാണ് മേജർ ആർച്ച്ബിഷപ്പ്. മേജർ ആർച്ച് ബിഷപ്പിന്റെ തിരഞ്ഞെടുപ്പ് മാർപാപ്പാ സ്ഥിരീകരിക്കേണ്ടതുണ്ട്; എന്നാൽ പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പ് മാർപാപ്പായെ അറിയിച്ചാൽ മതി. മെത്രാപ്പോലീത്താമാരും മെത്രാന്മാരും നേതൃത്വം നൽകുന്ന സഭകളുടെ തലവന്മാരെ മാര്‍പാപ്പാ നിയമിക്കുന്നു.

കോപ്റ്റിക്, ഗ്രീക്ക്-മെല്‍ക്കൈറ്റ്, മാരോനൈറ്റ്, സിറിയന്‍, അര്‍മേനിയന്‍, കല്‍ദായ കത്തോലിക്കാ സഭകളാണ് പൗരസ്ത്യ പാത്രിയാര്‍ക്കല്‍ റീത്തുകൾ. മാര്‍പാപ്പായെ 'പാശ്ചാത്യ പാത്രിയര്‍ക്കീസ്' എന്നും വിശേഷിപ്പിച്ചിരുന്നു. 2006 മുതല്‍ ഈ പദവി ഉപയോഗിക്കുന്നില്ല. പാശ്ചാത്യ (ലത്തീന്‍/റോമന്‍) സഭയിൽ ചില സ്ഥാനിക പാത്രിയര്‍ക്കീസുമാരുണ്ട്. ജറുസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കീസാണ് (1847) അവരില്‍ പ്രധാനി. അദ്ദേഹത്തിന് സമീപ പ്രദേശങ്ങളില്‍ പരിമിതമായ അധികാരമുണ്ട്. കുരിശു യുദ്ധകാലത്ത് സ്ഥാപിച്ച കോണ്‍സ്റ്റാന്‍റീനോപ്പിള്‍, അലക്സന്ത്രിയാ, അന്ത്യോഖ്യാ എന്നീ ലത്തീന്‍ പാത്രിയര്‍ക്കേറ്റുകള്‍ 1964 ല്‍ നിര്‍ത്തലാക്കി. വെനീസ് (1451), ലിസ്ബണ്‍ (1716), വെസ്റ്റ് ഇന്‍ഡീസ് (മാഡ്രിഡ്, 1524), ഈസ്റ്റ് ഇന്‍ഡീസ് (ഗോവ, 1886) എന്നിവിടങ്ങളില്‍ നാലു ലത്തീന്‍ സ്ഥാനിക പാത്രിയര്‍ക്കീസുമാരുണ്ട്. ഇവര്‍ക്കു പ്രത്യേക ഭരണാധികാരമില്ല; ബഹുമതി മാത്രമേയുള്ളൂ. വെസ്റ്റ് ഇന്‍ഡീസ് (മാഡ്രിഡ്) ലത്തീന്‍ പാത്രിയര്‍ക്കേറ്റ് 1963 മുതല്‍ ഒഴിഞ്ഞു കിടക്കുന്നു.

ഗോവയുടെയും ഡാമന്‍റെയും മെത്രാപ്പോലീത്തായും ഈസ്റ്റ് ഇന്‍ഡീസ് പാത്രിയര്‍ക്കീസുമായ കർദിനാൾ ഡോ. ഫിലിപ്പ് നെരി അന്‍റോണിയോ സെബാസ്റ്റ്യാവോ ഡോ റൊസാരിയോ ഫെറാവോ ആണ് ഇന്ത്യയില്‍ നാമമാത്രമായിട്ടാണെങ്കിലും 'പാത്രിയര്‍ക്കീസ്' എന്നറിയപ്പെടുന്ന ഏക സഭാദ്ധ്യക്ഷന്‍. 1886-ലാണ് ഈ പാത്രിയര്‍ക്കേറ്റ് സ്ഥാപിച്ചത്. റോമന്‍ കത്തോലിക്കാ സഭയിൽ ആകെ 25 റീത്തുകളാണുള്ളത്. ഇവയെ പാശ്ചാത്യ- പൗരസ്ത്യ റീത്തുകള്‍ എന്നിങ്ങനെ രണ്ടായി തിരിക്കാം. ലത്തീൻ, സിറോ–മലബാർ, സിറോ–മലങ്കര എന്നിവയാണ് ഇന്ത്യയിലെ കത്തോലിക്കാ റീത്തുകൾ.

മാർ ആന്റണി പടിയറ (1992 – 1996), മാർ വർക്കി വിതയത്തിൽ (1999 – 2011), മാർ ജോർജ് ആലഞ്ചേരി (2011 – 2023) എന്നിവരായിരുന്നു സിറോ–മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പുമാർ. മൂവർക്കും കർദിനാൾ പദവിയുമുണ്ടായിരുന്നു. ആദ്യത്തെ രണ്ടു പേരെ മാർപാപ്പ നിയമിച്ചതാണ്. എന്നാൽ മാർ ജോർജ് ആലഞ്ചേരിയെ സിനഡ് തിരഞ്ഞെടുക്കുകയായിരുന്നു. കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ മേജർ ആർച്ച്ബിഷപ്പായിരുന്നില്ല. സിറിൽ മാർ ബസേലിയോസ് (2005 – 2007), കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് (2007 - ....) എന്നിവരാണ് സിറോ–മലങ്കര സഭയുടെ മേജർ ആർച്ച്ബിഷപ്പുമാർ.

English Summary:

Four Major Archbishops; both in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com