എംജിയുടെ ഭൂമി കണ്ടെത്താൻ ഗവേഷണം വേണ്ടിവരുമോ..?
Mail This Article
കോട്ടയം ∙ പുതിയ ഭൂമി വാങ്ങാൻ എംജി സർവകലാശാല നീക്കം നടത്തുന്നതിനിടെ, കൈവശമുള്ള 103.28 ഏക്കറിൽ 44.54 ഏക്കർ സ്ഥലത്തിനും കരമടയ്ക്കുന്നില്ലെന്നും വസ്തുസംബന്ധമായ വിവരങ്ങൾ സർവകലാശാലയുടെ പക്കൽ ഇല്ലെന്നും ഓഡിറ്റിൽ കണ്ടെത്തൽ. റജിസ്റ്റർ അനുസരിച്ചു പ്രിയദർശിനി ഹിൽസിൽ 103.28 ഏക്കർ ഭൂമിയാണു സർവകലാശാലയ്ക്കുള്ളതെന്നു പരിശോധനാസംഘത്തിനു ബോധ്യപ്പെട്ടു. എന്നാൽ കൈവശമുള്ളതു ക്രമേണ കുറഞ്ഞ് 2015–16 സാമ്പത്തിക വർഷം 93.65 ഏക്കറിനാണു നികുതി അടച്ചത്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 58.74 ഏക്കർ സ്ഥലത്തിനു മാത്രമാണു കരമടച്ചിട്ടുള്ളതെന്നും കണ്ടെത്തി.
കരമടച്ചതിൽ കുറവു വന്നതു സംബന്ധിച്ചു വ്യക്തമായ വിശദീകരണം നൽകാൻ സർവകലാശാലാ അധികൃതർക്കു കഴിഞ്ഞിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ക്യാംപസിനു പുറത്തുള്ള സർവകലാശാലയുടെ സ്ഥലം സംബന്ധിച്ച വിവരങ്ങളോ വിശദാംശങ്ങളോ സർവകലാശാലയുടെ പക്കലില്ലെന്നും 2021–22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. സർവകലാശാലാ ക്യാംപസിനു വെളിയിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് ലീഗൽ തോട്ട്, സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് എന്നീ സ്ഥാപനങ്ങളോടനുബന്ധിച്ചുള്ള ഭൂമിക്കു കരമടച്ചു വരുന്നതിന്റെ രേഖയും സർവകലാശാലയുടെ പക്കലില്ല. ആസ്തി റജിസ്റ്ററിലും ഇതിന്റെ വിവരങ്ങളില്ല.