ADVERTISEMENT

കടുത്തുരുത്തി ∙ എല്ലാ വിഭാഗം കർഷകരും പ്രതിസന്ധിയിലാണെന്നും കർഷക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സമയത്തു നവകേരള ധൂർത്ത് നടത്തുകയാണു സർക്കാർ ചെയ്തതെന്നും കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ. റബർ കാർഷിക മേഖലയുടെ സംരക്ഷണത്തിനായി സംസ്ഥാന വ്യാപകമായി കേരള കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭത്തിനു തുടക്കംകുറിച്ച് കടുത്തുരുത്തിയിൽ നിന്നു കോട്ടയത്തേക്കു നടത്തുന്ന റബർ കർഷക ലോങ്‌മാർച്ചിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.  റബറിന്റെ താങ്ങുവില 300 രൂപയായി വർധിപ്പിക്കാൻ‌ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോങ്‌മാർച്ച് നയിക്കുന്ന കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎക്കു പാർട്ടി പതാക പി.ജെ.ജോസഫ് കൈമാറി. റബർ കർഷകർക്കായി കേരള കോൺഗ്രസ് അനിശ്ചിതകാല സമരത്തിനു നേതൃത്വം നൽകുമെന്നു മോൻസ് പറഞ്ഞു. കടുത്തുരുത്തിയിൽ വികസനമില്ലെന്ന് പറഞ്ഞാണ് ഇപ്പോൾ ചില സമരങ്ങൾ. സംസ്ഥാന സർക്കാർ മുടക്കിയതൊഴിച്ചുള്ള വികസനം കടുത്തുരുത്തിയിൽ നടക്കുന്നുണ്ടെന്നും കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ വികസന മുരടിപ്പ് എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും മോൻസ് പറഞ്ഞു.

റബർ കർഷക സമരസമിതി കൺവീനർ മാഞ്ഞൂർ മോഹൻകുമാർ അധ്യക്ഷത വഹിച്ചു. പാർട്ടി വർക്കിങ് ചെയർമാൻ പി.സി.തോമസ്, സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം, ഡപ്യൂട്ടി ചെയർമാന്മാരായ കെ.ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, അപു ജോൺ ജോസഫ്, പ്രിൻസ് ലൂക്കോസ്, വി.ജെ.ലാലി, എം.പി. ജോസഫ്, കെ.എഫ് വർഗീസ്, പ്രഫ. ഗ്രേസമ്മ മാത്യു, സജി മഞ്ഞക്കടമ്പിൽ, വർഗീസ് മാമൻ, അറയ്ക്കൽ ബാലകൃഷ്ണ പിള്ള എന്നിവർ പ്രസംഗിച്ചു.

ലോങ്മാർച്ച് സമാപനം തിരുനക്കരയിൽ

ലോങ് മാർച്ച് ഇന്നു രാവിലെ 8നു കടുത്തുരുത്തി ഗവ. എച്ച്എസ്എസ് സ്കൂൾ ജംക്‌ഷനിൽ നിന്നാരംഭിക്കും. 30 കിലോമീറ്റർ പദയാത്രയായി പിന്നിട്ട് വൈകിട്ട് 4നു തിരുനക്കര മൈതാനിയിൽ സമാപിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. വിവിധയിടങ്ങളിൽ മാർച്ചിനു സ്വീകരണമുണ്ടാകും. നാഗമ്പടം, റെയിൽവേ സ്റ്റേഷൻ, ലോഗോസ് ജംക്‌ഷൻ, കലക്ടറേറ്റ് വഴി കോട്ടയം നഗരത്തിൽ പ്രവേശിക്കും.

English Summary:

Kerala congress protest for rubber farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com