മാസം തോറും സമരം; റേഷൻ വിതരണത്തിൽ പ്രതിസന്ധി
Mail This Article
തിരുവനന്തപുരം ∙ വേതനം ആവശ്യപ്പെട്ട് ഓരോ മാസവും റേഷൻ വ്യാപാരികളുടെ പ്രതിഷേധ മാർഗത്തിലേക്ക് ട്രാൻസ്പോർട്ട് കരാറുകാരും നീങ്ങുന്നതോടെ സർക്കാരിനു പുതിയ പ്രതിസന്ധി. സാമ്പത്തികഞെരുക്കം മൂലം ഇരുകൂട്ടർക്കും കൃത്യമായി വേതനം നൽകാനാകുന്നില്ല. ഗോഡൗണുകളിൽ നിന്നു റേഷൻ കടകളിലേക്ക് സാധനങ്ങൾ ‘വാതിൽപടി’ വിതരണം നടത്തുന്ന ട്രാൻസ്പോർട്ട് കരാറുകാരുടെ സമരം രണ്ടു ദിവസം പിന്നിട്ടിട്ടും കുടിശിക തുകയായ 90 കോടി രൂപ നൽകാനായിട്ടില്ല.
നവംബറിലെ കുടിശിക നൽകാനും ഡിസംബറിലെ കമ്മിഷൻ പൂർണമായി നൽകാനും 38 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും ബാങ്ക് അവധിയായതിനാലാണ് കൈമാറാൻ വൈകുന്നതെന്നുമാണ് മന്ത്രി ജി.ആർ.അനിലിന്റെ നിലപാട്. പണിമുടക്ക് നിരുത്തരവാദപരമാണെന്നും മന്ത്രി പറയുന്നു. സമരം നീണ്ടാൽ സ്റ്റോക്ക് തീരുമെന്നും മുഖ്യമന്ത്രി ഇടപെട്ടു സമരം അവസാനിപ്പിക്കണമെന്നും റേഷൻ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
37.14 കോടി കുടിശികയുണ്ടെന്ന് അംഗീകരിച്ച് ധനവകുപ്പ്
റേഷൻ സാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് സപ്ലൈകോയ്ക്കു ചെലവായ 37.14 കോടി രൂപ കുടിശിക നൽകാൻ ഉണ്ടെന്ന് അംഗീകരിച്ച് ധനവകുപ്പിന്റെ ഉത്തരവ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെ ഈ ആവശ്യത്തിനു സപ്ലൈകോയുടെ തനതു ഫണ്ടിൽ നിന്നു തുക ചെലവിട്ടിരുന്നു. നവംബറിൽ ധനവകുപ്പ് തുക അനുവദിച്ചെങ്കിലും പുതുതായി വിഹിതം നൽകുന്നു എന്നായിരുന്നു ഉത്തരവിലെ പരാമർശം. ഇതിനെ സപ്ലൈകോയും ഭക്ഷ്യപൊതുവിതരണ വകുപ്പും എതിർത്തതോടെ തിരുത്തി കഴിഞ്ഞ ദിവസം ഉത്തരവിറങ്ങി.