കാർ കത്തി നശിച്ചു; ഉള്ളിൽ കരിഞ്ഞ മൃതദേഹം
Mail This Article
തിരുവമ്പാടി∙ പുന്നയ്ക്കൽ തുരുത്ത് ചപ്പാത്തുകടവിനു സമീപം തീപിടിച്ച കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടോടെയാണു സംഭവം. ഡ്രൈവിങ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണു പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മരിച്ചത് പുന്നയ്ക്കൽ സ്വദേശി താഴത്തുപറമ്പിൽ അഗസ്റ്റിൻ ജോസഫ് (പ്രിൻസ് –57) ആണെന്നു വീട്ടുകാർ സ്ഥിരീകരിച്ചു. മൃതദേഹം ഇന്നു 4നു പുന്നയ്ക്കൽ വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ സംസ്കരിക്കും.
പ്രിൻസിന്റെ ഉടമസ്ഥതയിലുള്ള കാറാണു കത്തി നശിച്ചത്. ഡിഎൻഎ പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചു. ശ്വാസകോശ അവശിഷ്ടത്തിൽ പുകയുടെ സാന്നിധ്യം കണ്ടെത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. തീപിടിച്ച കാറിനുള്ളിലാണു മരണം സംഭവിച്ചത് എന്നതിന്റെ സൂചനയാണിതെന്നു കരുതുന്നു. രാത്രി ബൈക്ക് യാത്രക്കാരനാണു കാർ കത്തുന്നതു കണ്ടതും പൊലീസിനെയും നാട്ടുകാരെയും അറിയിച്ചതും. പൊലീസും നാട്ടുകാരും ചേർന്ന് തീ അണച്ചെങ്കിലും കാർ പൂർണമായി കത്തിയിരുന്നു.
വെള്ളിയാഴ്ച രാത്രി 7നു വീട്ടിൽ നിന്നു പോയ പ്രിൻസിനെക്കുറിച്ചു പിന്നീട് വിവരമൊന്നുമില്ലായിരുന്നു. ഫോൺ ഉൾപ്പെടെ കാറിലുള്ള ഉപകരണങ്ങളെല്ലാം കത്തിക്കരിഞ്ഞിരുന്നു. ഫൊറൻസിക് സംഘം, ഡോഗ് സ്ക്വാഡ്, സയന്റിഫിക് ടീം എന്നിവർ പരിശോധന നടത്തി. കോൾ ലിസ്റ്റും പൊലീസ് പരിശോധിക്കുന്നുണ്ട്. ജോസഫ് – ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് പ്രിൻസ്. ഭാര്യ: കരിയാത്തുംപാറ ഓരിൽ ടെനി തോമസ്. മകൾ: സാന്ദ്ര പ്രിൻസ്.