‘വസ്ത്രമെല്ലാം കീറി, എന്നിട്ടും വലിച്ചിഴച്ചു; മനുഷ്യനെന്നോ, സ്ത്രീയെന്നോ പരിഗണിക്കാതെയാണ് അതിക്രമം’
Mail This Article
കണ്ണൂർ ∙ കഴിഞ്ഞ ദിവസം നടന്ന യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിനിടെയുണ്ടായ പൊലീസ് അതിക്രമത്തിൽ പരുക്കേറ്റ അഴീക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണൻ സംസാരിക്കുന്നു.
എന്താണ് ലാത്തിയും ജലപീരങ്കിയും പ്രയോഗിക്കാൻ പൊലീസിനെ പ്രകോപിപ്പിച്ചത്?
∙ ഒരു പ്രകോപനവും ഇല്ലായിരുന്നു. കലക്ടറേറ്റിനു മുന്നിലെത്തിയപ്പോൾ പൊലീസുകാർ അസഭ്യം പറഞ്ഞു. മുന്നോട്ടു നീങ്ങിയപ്പോഴേക്കും ലാത്തിവീശി, ജലപീരങ്കി പ്രയോഗിച്ചു.
ബൂട്ടുകൊണ്ടു മുടിയിൽ ചവിട്ടാനുണ്ടായ സാഹചര്യം?
∙ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജീന ഷൈജുവിനു നേരെയാണു ജലപീരങ്കി പ്രയോഗിച്ചത്. അവരെ സുരക്ഷിതമാക്കാൻ ശ്രമിച്ചപ്പോഴേക്കും പൊലീസ് ലാത്തിയുമായി എത്തി. പുരുഷ പൊലീസാണു മുടിയിൽ ചവിട്ടിയത്. ബൂട്ട് മാറ്റാൻ പലതവണ ഞാൻ ആവശ്യപ്പെട്ടു. പക്ഷേ, സമീപത്തെ വനിതാ പൊലീസ് ഉദ്യോഗസ്ഥർ പോലും അതു ശ്രദ്ധിച്ചില്ല. എന്റെ വസ്ത്രമെല്ലാം കീറി. എന്നിട്ടും അവർ വലിച്ചിഴച്ചു. വലതു കാലിനു പൊട്ടലുണ്ട്. ജീനയുടെ കണ്ണിൽ രക്തം കട്ടപിടിച്ചു. മനുഷ്യനെന്നോ, സ്ത്രീയെന്നോ പരിഗണിക്കാതെയാണ് അതിക്രമം.
പരാതി നൽകിയിട്ടുണ്ടോ?
∙ ദേശീയ, സംസ്ഥാന വനിതാ കമ്മിഷനു പരാതി നൽകിയിട്ടുണ്ട്. കോടതിയിലും പോകും. കൂടെയുണ്ടായിരുന്ന മഹിത മോഹന്റെ കാൽ എന്റെ ദേഹത്തു കൊണ്ടതു മറ്റൊരു തരത്തിലാണ് ഒരു ചാനൽ പ്രചരിപ്പിച്ചത്. പൊലീസ് വലിച്ചിഴച്ചപ്പോഴാണ് കാൽ ദേഹത്തുകൊണ്ടത്. അതു മനഃപൂർവമാണെന്ന മട്ടിലാണ് വിഡിയോ പ്രചരിപ്പിച്ചത്. ചാനലിനെതിരെയും കേസ് കൊടുത്തു.