ADVERTISEMENT

തിരുവനന്തപുരം ∙ കോൺഗ്രസിന് ഒട്ടേറെ ദേശീയ നേതാക്കളെ സംഭാവന ചെയ്ത കേരളത്തിൽ നിന്നു പാർലമെന്ററി രംഗത്ത് ഒരു ‘പാൻ ഇന്ത്യൻ’ നേതാവുണ്ടായിട്ടുണ്ടെങ്കിൽ അതു സി.എം.സ്റ്റീഫനാണ്. ഡൽഹിയിൽ എ.ബി.വാജ്പേയിക്കെതിരെ മത്സരിച്ച ഈ മാവേലിക്കരക്കാരൻ, കേന്ദ്രമന്ത്രിസഭയിലെത്തിയത് കർണാടകത്തിലെ ഗുൽബർഗിൽ ഉപതിരഞ്ഞെടുപ്പു വിജയത്തിലൂടെയാണ്. ലോക്സഭയിൽ പ്രതിപക്ഷ നേതാവാകുന്ന കേരളത്തിലെ ആദ്യ കോൺഗ്രസുകാരൻ എന്ന വിശേഷണവും സ്റ്റീഫനു സ്വന്തം. അദ്ദേഹം കടന്നുപോയിട്ട് ഇന്ന് 40 വർഷമാകുന്നു.

ദിവാൻ സി.പി.രാമസ്വാമി അയ്യരുടെ പ്രതികാര നടപടിയാണു സി.എം.സ്റ്റീഫൻ എന്ന നേതാവിനെ കോൺഗ്രസ് രാഷ്ട്രീയത്തിനു സംഭാവന ചെയ്തത്. നിയമ ബിരുദധാരിയെങ്കിലും ഹൈദരാബാദിലും മുംബൈയിലും പത്രപ്രവർത്തകനായിരുന്നു ആദ്യം. നാട്ടിൽ മടങ്ങിയെത്തി പൗരപ്രഭ പത്രത്തിന്റെ മുഖ്യ പത്രാധിപരായി. ദിവാനെ എതിർത്തതിന്റെ പേരിൽ പത്രം പൂട്ടിയപ്പോൾ പഠിച്ച പണി ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ കൊല്ലത്തെത്തി അഭിഭാഷകനായി. 

മാവേലിക്കര ചെറുകോൽ ചെമ്പകശ്ശേരിൽ ഇ.മത്തായിയുടെ എസ്‌തേറിന്റെയും മകനായി 1918ൽ ജനിച്ചു. 1951ൽ കൊല്ലം ഡിസിസി പ്രസിഡന്റായ സ്റ്റീഫനാണു കൊല്ലത്ത് പാർട്ടിക്കു സ്വന്തമായി ആസ്ഥാന മന്ദിരം നിർമിച്ചത്. നിയമസഭയിലേക്ക് ആദ്യമത്സരത്തിൽ 1957ൽ തൃക്കടവൂരിൽ തോറ്റു. 60ൽ പക്ഷേ അവിടെത്തന്നെ മത്സരിച്ചു ജയിച്ചു. 1965ൽ പുനലൂരിൽ ജയിച്ചു. ഇടുക്കിയിൽനിന്നും മൂവാറ്റുപുഴയിൽ നിന്നുമായി രണ്ടുതവണ ലോക്സഭയിലെത്തി. 

1969ലെ പാർട്ടി പിളർപ്പിൽ ഒപ്പം നിന്നു വിശ്വസ്തത നേടിയ സ്റ്റീഫനെ ഇന്ദിരാഗാന്ധി ചേർത്തുനിർത്തി. ഇന്ദിരാഗാന്ധി റായ്ബറേലിയിൽ തോറ്റപ്പോൾ 1978–89 കാലത്ത് പ്രതിപക്ഷ നേതൃസ്ഥാനം ഏൽപിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ എ.ബി.വാജ്പേയിയെ നേരിടാനുള്ള അപ്രതീക്ഷിത ദൗത്യമാണ് ഇന്ദിരാഗാന്ധി ഏൽപിച്ചത്. തോറ്റെങ്കിലും ഇന്ദിരാഗാന്ധിയോടുള്ള കൂറ് വീണ്ടും ജയിച്ചു. തൊട്ടു പിന്നാലെ ഗുൽബർഗിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് ഇന്ദിരാഗാന്ധി സ്റ്റീഫനെ കേന്ദ്രമന്ത്രിയാക്കി.

എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായിരിക്കെ 66–ാം വയസ്സിൽ മരണം. 1984 ജനുവരി 16നു കട്ടപ്പനയിലെ യോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിൽ മരണം സംഭവിക്കുകയുമായിരുന്നു.

English Summary:

Four decades since the death of former union minister CM Stephen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com