കെ ഫോൺ ഹർജി: കോടതിയുടേത് പരിഹാസമെന്ന് വി.ഡി.സതീശൻ

Mail This Article
കണ്ണൂർ ∙ കെ ഫോൺ ഹർജിയിൽ തനിക്കെതിരെ ഹൈക്കോടതിയിൽ നിന്നുണ്ടായതു വിമർശനമല്ല, പരിഹാസമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘ഞാനും മുഖ്യമന്ത്രിയും തമ്മിലുള്ള അതിർത്തിത്തർക്കമല്ല കോടതിയിൽ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ കുടുംബത്തിനു ബന്ധമുള്ള 2 കമ്പനികൾ ഉൾപ്പെട്ടത് അടക്കമുള്ള തെളിവുകളാണു നൽകിയത്. നാട്ടുകാരുടെ 1500 കോടി രൂപ ചെലവായ പദ്ധതിയിൽ പൊതുജന താൽപര്യമില്ലേ? കോടതി തന്നെ പരിശോധിക്കട്ടെ. പ്രതിപക്ഷനേതാവിനെ കോടതി പരിഹസിക്കുമ്പോൾ, നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് ഇല്ലാതാകുന്നത്’.
യുവജനസമരങ്ങളെ രക്തത്തിൽ മുക്കുന്ന അഴിമതിക്കാരനും ക്രൂരനും രക്തദാഹിയുമായ മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നും സതീശൻ ആരോപിച്ചു. ‘യുവാക്കളുടെ തല പൊട്ടി, ചോര ഒഴുകുന്നതു കണ്ടാൽ മാത്രം ഉറക്കം വരുന്നയാളായി പിണറായി. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും അഴിമതി ഇനിയും തുറന്നുകാട്ടും. കരുവന്നൂരിൽ സിപിഎമ്മും മന്ത്രിമാരുമാണ് മുഖ്യപ്രതികൾ. മന്ത്രി പി.രാജീവിനെതിരെ ഇഡിക്കു മൊഴി ലഭിച്ചു. സംഘപരിവാർ – സിപിഎം ഒത്തുതീർപ്പ് ഇതിലും ഉണ്ടാകുമോയെന്ന് നിരീക്ഷിക്കുകയാണ് – സതീശൻ പറഞ്ഞു.