നിയമന അട്ടിമറി; 10,938 താൽക്കാലിക നിയമനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ ഒന്നു മാത്രം
Mail This Article
കോഴിക്കോട് ∙ ആരോഗ്യവകുപ്പിനു കീഴിലെ ദേശീയ ആരോഗ്യ ദൗത്യത്തിൽ (എൻഎച്ച്എം) ആകെയുള്ള 10,938 താൽക്കാലിക ജീവനക്കാരിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെട്ടിട്ടുള്ളത് ഒറ്റയൊരാൾമാത്രം. സർക്കാരിലെ താൽക്കാലിക, കരാർ നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി മാത്രമാകണമെന്ന വ്യവസ്ഥയാണ് അട്ടിമറിക്കപ്പെട്ടത്.
മലപ്പുറം (1349), എറണാകുളം (1245), തൃശൂർ (1164) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നിയമനങ്ങൾ. മറ്റു ജില്ലകളിലും 500–1000 വീതമുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, ആയുഷ് ആരോഗ്യപ്രവർത്തകർ എന്നിവർക്കു പുറമേ ക്ലാർക്ക്, പ്യൂൺ, പബ്ലിക് റിലേഷൻ ഓഫിസർ, മാനേജർ, അക്കൗണ്ടന്റ്, കോ–ഓർഡിനേറ്റർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ തുടങ്ങി സാധാരണ യോഗ്യതയുള്ള തസ്തികകളിലേക്കും നിയമനങ്ങൾ നടത്തി.
എണ്ണത്തിൽ നിയന്ത്രണം വേണമെന്നു കഴിഞ്ഞവർഷം കേന്ദ്രത്തിൽനിന്നു കർശന നിർദേശം വന്നശേഷമാണ് താൽക്കാലിക നിയമനത്തിന്റെ വേഗം കുറഞ്ഞത്. 14,000–35,000 രൂപയാണു പ്രതിഫലം. ഓരോ ജില്ലയിലും മാസം 2 കോടിയോളം രൂപയാണ് ശമ്പള ഇനത്തിൽ നൽകുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മറികടന്നുള്ള നിയമനങ്ങളായതിനാൽ സംവരണ വിഭാഗങ്ങളും ഒഴിവാക്കപ്പെടുകയാണ്.
നിയമന പ്രക്രിയയ്ക്കു നേതൃത്വം നൽകുന്നത് ആരോഗ്യവകുപ്പിൽനിന്നു ഡപ്യൂട്ടേഷനിൽ വരുന്ന ജില്ലാ പ്രോഗ്രാം മാനേജർ (ഡിപിഎം) ആണ്. സീനിയർ ഡോക്ടർമാരെ ഒഴിവാക്കി താരതമ്യേന ജൂനിയറായ അസി. സർജൻമാരെയാണ് ഈ തസ്തികയിൽ നിയോഗിച്ചിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ ‘പാർട്ടി നിയമനം’ നടക്കുന്നുവെന്നാണ് ആരോപണം.
പ്രധാന ഫയലുകൾ കൈകാര്യം ചെയ്യുന്ന വിവരാവകാശ ഓഫിസറായി പ്രവർത്തിക്കുന്നതു പോലും താൽക്കാലിക ജീവനക്കാരാണ്. ഇതുപാടില്ലെന്നു വിവരാവകാശ കമ്മിഷന്റെ ഉത്തരവും പാലിക്കുന്നില്ല. താൽക്കാലിക, കരാർ ജീവനക്കാരെ ഒരു വർഷത്തിലേറെ കാലയളവിലേക്കു നിയമിക്കരുതെന്നാണു ചട്ടമെങ്കിലും കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ടവർ ഇപ്പോഴും തുടരുന്നു. ഇവർക്കു ജില്ല മാറി സ്ഥലംമാറ്റം വരെ നൽകുന്നു. 10 വർഷം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താനും നീക്കമുണ്ട്. സിപിഎമ്മിന്റെ സർവീസ് സംഘടനാ നേതാവ് വിരമിച്ചപ്പോൾ എൻഎച്ച്എമ്മിൽ നിയമനം നൽകിയ സംഭവവുമുണ്ട്.
നടപടികൾ സുതാര്യമെന്ന് എൻഎച്ച്എം
ഓൺലൈൻ അപേക്ഷ ക്ഷണിച്ച്, പരീക്ഷയും ഇന്റർവ്യൂവും നടത്തി സുതാര്യമായ രീതിയാണ് നിയമനമെന്നാണ് എൻഎച്ച്എം അധികൃതരുടെ വിശദീകരണം. ഓരോ വർഷവും പ്രവർത്തന മികവു നോക്കി തുടരാൻ അനുവദിക്കുകയാണെന്നും പറയുന്നു.
എന്നാൽ, നടപടിക്രമങ്ങൾ പിൻവാതിൽ നിയമനത്തിനുള്ള മറ മാത്രമാണെന്നാണ് തഴയപ്പെട്ട ഉദ്യോഗാർഥികളുടെ ആരോപണം. 60% കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിയായതിനാൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ.