ADVERTISEMENT

തിരുവനന്തപുരം∙ കാർഷിക മേഖലയിൽ ഉൾപ്പെടെ കൂടുതൽ ഉൽപാദനക്ഷമത സാധ്യമാക്കുന്ന എഐ പ്രോസസർ സംസ്ഥാനത്ത് വികസിപ്പിച്ചു. ‘കൈരളി’ എന്ന പേരിൽ കേരള ഡിജിറ്റൽ സർവകലാശാലയാണ് നിർമിതബുദ്ധി അധിഷ്ഠിത ആപ്ലിക്കേഷനുകൾക്കായി എഐ പ്രോസസർ വികസിപ്പിച്ചത്. ഗതാഗതം, ആരോഗ്യം, വ്യോമയാനം, മൊബൈൽ സാങ്കേതികത, ഡ്രോണുകൾ തുടങ്ങിയ മേഖലകളിലും പ്രോസസർ മുതൽക്കൂട്ടാവും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർവകലാശാലയിൽ എഐ പ്രോസസർ വികസിപ്പിക്കുന്നത്. രാജ്യത്ത് മദ്രാസ് ഐഐടി, സി–ഡാക് തുടങ്ങിയ സ്ഥാപനങ്ങൾ മുൻപ് ഇത്തരം പ്രോസസറുകൾ വികസിപ്പിച്ചിട്ടുണ്ട്.

 മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം ഔദ്യോഗികമായി പ്രകാശനം ചെയ്യും. വിവരച്ചോർച്ച തടയാൻ പ്രത്യേക സുരക്ഷാ സംവിധാനങ്ങളും പ്രോസസറിൽ ഉൾപ്പെടുത്തി. 

ഡിജിറ്റൽ സർവകലാശാല അക്കാദമിക് വിഭാഗം ഡീൻ ഡോ. അലക്സ് ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രോസസർ വികസിപ്പിച്ചത്.

കുറച്ചുസ്ഥലത്ത് കൂടുതൽ കൃഷി സാധ്യമാകുന്ന പ്രിസിഷൻ ഫാമിങ് ഉൾപ്പെടെയുള്ളവ പ്രോസസർ വഴി സംസ്ഥാനത്തും സാധ്യമാകുമെന്നു ഡിജിറ്റൽ സർവകലാശാലാ അധികൃതർ പറഞ്ഞു. കൃഷിയിടങ്ങളിൽ ‘കൈരളി’ ചിപ് സ്ഥാപിച്ച് വിത്തുകൾക്കു വേണ്ട വെള്ളവും വളവും കൃത്യമായ അളവിൽ യന്ത്രസഹായത്തോടെ വിതരണം ചെയ്യാനാകും. 

എഡ്ജ് എഐ സംവിധാനം ഉപയോഗിച്ചാകും പ്രോസസറുകൾ പ്രവർത്തിക്കുക. കേരളത്തിൽ ഡിസൈൻ ചെയ്ത ചിപ് യുഎസിലാണു നിർമിച്ചത്. എഐ ചിപ്പുകൾ നിർമിക്കുന്ന ലാബുകൾ രാജ്യത്ത് ഇനിയും എത്തിയിട്ടില്ല. 

 ചില ആപ്ലിക്കേഷനുകളിൽ സെൻസറുകൾക്കൊപ്പം തന്നെ കൈരളി പ്രോസസർ ഉപയോഗിക്കാം. ഇതുവഴി ഡേറ്റ തൽസമയം വിശകലനം ചെയ്യാൻ സാധിക്കും. എഐ ക്യാമറകളിൽ‌ ഈ പ്രോസസർ ഘടിപ്പിച്ചാൽ ട്രാഫിക് ലംഘനം നടന്ന് അൽപ സമയത്തിനകം തന്നെ വാഹനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാനാകും.

English Summary:

Digital University Kerala develops AI processor 'Kairali'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com