ഗാന്ധിജിയുടെ നെഞ്ചിൽ വെടിയുതിർത്തവർക്കൊപ്പം രാമനുണ്ടാവില്ല: സതീശൻ
Mail This Article
തിരുവനന്തപുരം∙ ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യ സമര പോരാളിയുടെ നെഞ്ചിൽ വെടിയുതിർത്തവർ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവർക്കൊപ്പം രാമനുണ്ടാവില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സത്യവും നീതിയുമാണ് ഈശ്വരനെങ്കിൽ, ബിർളാ മന്ദിറിലെ ആ നടവഴിയിൽ 75 വർഷമായി കണ്ണിൽ ചോരയും തീയുമായി രാമൻ നിൽക്കുന്നുണ്ട്.
വിശ്വാസത്തെ രാഷ്ട്രീയവുമായി ചേർത്തു വയ്ക്കുകയും അതിലൂടെ തിരഞ്ഞെടുപ്പു രാഷ്ട്രീയം ലക്ഷ്യമിടുകയും ചെയ്യുന്നതു ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അന്തസ്സത്തയെ ചോദ്യം ചെയ്യുന്നതാണ്. സംഘപരിവാറിനു ദിശാബോധമുള്ള രാഷ്ട്രീയം പറയാനില്ല. ഉള്ളതു ചില കുറുക്കുവഴികളാണ്.
കാലമെത്ര കഴിഞ്ഞാലും കൊലയാളികൾക്ക് കൂടെക്കൂട്ടി കുടിയിരുത്താനാവില്ല ഗാന്ധിജിയുടെ രാമനെ എന്നോർക്കുക. ഗുരുഹത്യ നടത്തിയവർ നീതിമാന്റെ മുഖം മൂടി ധരിച്ചു വരുമ്പോൾ അത്തരക്കാരോടു കോൺഗ്രസിന് ഒരിക്കലും സന്ധിയില്ലെന്നു പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക് കുറിപ്പിൽ പറഞ്ഞു.