മക്കൾ ഉപേക്ഷിച്ച ഗൃഹനാഥ മരിച്ച സംഭവം: മകനും മകൾക്കുമെതിരെ കേസ്; ഇരുവരെയും പിരിച്ചുവിടാൻ നീക്കം
Mail This Article
കുമളി ∙ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്നു പൊലീസ് ആശുപത്രിയിലെത്തിച്ച ഗൃഹനാഥ മരിച്ച സംഭവത്തിൽ 2 മക്കൾക്കെതിരെയും കേസെടുത്തു. മുതിർന്ന പൗരന്മാരുടെ പരിപാലനവും ക്ഷേമവും ഉറപ്പുനൽകുന്ന 2007ലെ നിയമപ്രകാരമാണു കേസ്. കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയിലെ വാടകവീട്ടിൽ കഴിഞ്ഞിരുന്ന മൈലക്കൽ അന്നക്കുട്ടി മാത്യു (76) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 20നു മരിച്ച സംഭവത്തിലാണു മക്കളായ സജിമോൻ, സിജി എന്നിവർക്കെതിരെ കേസെടുത്തത്.
കുമളി പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയായ സിജിയെ പിരിച്ചുവിടാനുള്ള നടപടികൾ തുടങ്ങിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. സജിമോൻ കലക്‌ഷൻ ഏജന്റായി ജോലി ചെയ്യുന്ന കുമളി കേരള ബാങ്ക് ശാഖ പൊലീസിനോടു റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ നിന്നു പിരിച്ചുവിടുമെന്നാണു സൂചന. പൊലീസ് കേസിൽ മക്കൾക്കു കോടതിയിൽ വിചാരണ നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.