ADVERTISEMENT

തിരുവനന്തപുരം ∙ വിജിലൻസ് ഡയറക്ടർ ഡിജിപി ടി.കെ.വിനോദ് കുമാറിന് അവധിയിൽ പോയി വിദേശത്തു പഠിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. ജനുവരി മുതൽ ഒന്നര വർഷത്തെ അവധിക്കാണ് അദ്ദേഹം അപേക്ഷിച്ചിരുന്നത്. സംസ്ഥാന സർക്കാർ അനുമതിയും നൽകി. എന്നാ‍ൽ ഒന്നര വർഷം മാത്രം സർവീസ് ശേഷിക്കുന്നതിനാൽ അവധി പറ്റില്ലെന്നാണു കേന്ദ്ര സർക്കാർ നിലപാട്.

ഒന്നുകിൽ സ്വയം വിരമിച്ച ശേഷം പോകാം, അല്ലെങ്കിൽ ഐപിഎസിൽ തുടരാം. ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കെ വിദേശത്തു പോയി നീണ്ട കാലയളവിൽ പഠിപ്പിക്കാൻ കഴിയില്ലെന്ന നിലപാടാണു കേന്ദ്രത്തിന്. അതേസമയം കേന്ദ്രത്തിനു താൽപര്യമുള്ള ഉദ്യോഗസ്ഥർക്ക് അവധി നൽകുന്നുമുണ്ട്. ഈ സാഹചര്യത്തിൽ ശേഷിക്കുന്ന കാലയളവിൽ കേരളത്തിൽ തുടരാനാണു വിനോദ് കുമാറിന്റെ തീരുമാനം. 

ഇപ്പോഴത്തെ പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബിനെ ജൂൺ 30 വരെ ഒരു വർഷത്തേക്കാണു സർക്കാർ നിയമിച്ചിരിക്കുന്നത്. അദ്ദേഹം വിരമിക്കുന്നത് 2024 ജൂലൈയിലാണ്. അദ്ദേഹത്തിന് ഒരു വർഷം കൂടി ദീർഘിപ്പിച്ചു നൽകുകയോ സ്വയം വിരമിക്കുകയോ വേണം. അങ്ങനെയല്ലാതെ ആരെയും മാറ്റാൻ കഴിയില്ലെന്നാണു സുപ്രീം കോടതി ഉത്തരവ്. 

സർക്കാർ ആവശ്യ പ്രകാരം ദർവേഷ് സാഹിബ് സ്വയം വിരമിച്ചാൽ ആ സ്ഥാനത്തേക്ക് സാധ്യതയുള്ളതില‍ ഒരാൾ വിനോദ് കുമാറാണ്. 2025 ഓഗസ്റ്റ് 31 വരെ വിനോദ് കുമാറിന് സർവീസുണ്ട്. സർക്കാർ തീരുമാനം ജൂണിൽ മാത്രമേ അറിയാനാകൂ. യുഎസിലെ 3 സർവകലാശാലകളിൽ നിന്ന് വിനോദ് കുമാറിനു ക്ഷണമുണ്ട്. 1991 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ വിനോദ് കുമാറിന് ക്രിമിനൽ ജസ്റ്റിസിൽ ഡോക്ടറേറ്റുണ്ട്. മുൻപ് യുഎസിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു.

English Summary:

DGP Vinod Kumar will continue in vigilance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com