ലാവ്‌ലിൻ ബന്ധമുള്ള കമ്പനിയുമായി ഇടപാട്: രമേശ് ചെന്നിത്തല
Mail This Article
തിരുവനന്തപുരം∙ ലാവ്‌ലിൻ കമ്പനിയിൽ 20% ഓഹരിപങ്കാളിത്തമുള്ള കനേഡിയൻ കമ്പനിയായ സിഡിപിക്യൂ ആണ് കൊള്ളപ്പലിശ ഈടാക്കി കിഫ്ബിയുടെ മസാല ബോണ്ട് വാങ്ങിയതെന്നും പിണറായി വിജയനും ലാവ്‌ലിനുമായുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കനേഡിയൻ കമ്പനിയിൽനിന്ന് 9.7% പലിശയ്ക്കു വാങ്ങിയ പണം കേരളത്തിലെ പുതുതലമുറ ബാങ്കുകളിൽ നിക്ഷേപിച്ചത് 6.5% പലിശയ്ക്കാണ്. ഇതുവഴി സർക്കാരിനു സാമ്പത്തികനഷ്ടമുണ്ടായി. 6.8% മുതൽ 7.4% വരെ പലിശയ്ക്കു രാജ്യത്തെ മറ്റു സ്ഥാപനങ്ങൾ മസാല ബോണ്ടിൽ വായ്പ വാങ്ങിയപ്പോഴാണു കിഫ്ബിക്കു മാത്രം 9.7% പലിശയായത്.
ലണ്ടനിലെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 2019 മേയ് 17നാണു മുഖ്യമന്ത്രി മണിയടിച്ചു മസാല ബോണ്ട് പുറത്തിറക്കിയത്. എന്നാൽ ഏപ്രിൽ 1നു സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരുന്നു. മാർച്ച് 26നും 29നുമിടയിൽ കനേഡിയൻ കമ്പനിയുമായി ഇടപാടു നടത്തിയിരുന്നു. രഹസ്യ കച്ചവടം നടത്തി പണവും വാങ്ങിയശേഷമാണു മുഖ്യമന്ത്രി മണിയടിച്ചത്. ഇതിനും മുൻപ് കനേഡിയൻ കമ്പനി പ്രതിനിധികൾ തിരുവനന്തപുരത്ത് എത്തിയോ എന്നും എവിടെ താമസിച്ചെന്നും ആരെയൊക്കെ കണ്ടുവെന്നും തോമസ് ഐസക് പറയണം. പലിശയടക്കം 3195 കോടി രൂപയാണു കിഫ്ബി തിരിച്ചുകൊടുക്കേണ്ടത്. ഇതിൽ എത്ര രൂപ കൊടുത്തെന്നു വ്യക്തമാക്കണം. ഇ.ഡി അന്വേഷണം പറ്റില്ലെങ്കിൽ, എന്തുകൊണ്ട് സംസ്ഥാന സർക്കാർ തന്നെ അന്വേഷണം നടത്തുന്നില്ല? മുഖ്യമന്ത്രിയുടെ താൽപര്യത്തിനു തോമസ് ഐസക് നിന്നുകൊടുത്തുവെന്നും ചെന്നിത്തല പറഞ്ഞു.