ADVERTISEMENT

തിരുവനന്തപുരം∙ ഇന്ത്യൻ ഹോക്കിയിലെ വനിതാ താരങ്ങളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നതായി മുൻ താരത്തിന്റെ െവളിപ്പെടുത്തൽ. മുൻ കേരള താരവും ദൂരദർശൻ പ്രോഗ്രാം എക്സിക്യൂട്ടീവുമായിരുന്ന പി.ആർ.ശാരദയുടെ നാളെ പുറത്തിറങ്ങുന്ന ‘ഫോർവേഡ്’എന്ന ആത്മകഥയിലാണ് വനിതാ താരങ്ങൾ നേരിട്ട കയ്പേറിയ അനുഭവങ്ങളുടെ വിവരണമുള്ളത്. 1975ൽ ഇന്ത്യൻ വനിതാ ഹോക്കി അസോസിയേഷനിലെ ഉന്നതനും ദേശീയ ടീം തിരഞ്ഞെടുപ്പിലെ ‘അവസാനവാക്കു’മായിരുന്ന ഉന്നതന്റെ ‌ഇടപെടലുകളാണ് പുസ്തകത്തിലുളളത്. 

19–ാം വയസ്സിൽ ഇന്ത്യൻ ടീമിൽ ഇടം പിടിച്ചെങ്കിലും ചൂഷണം ബോധ്യപ്പെട്ടതിനെ തുടർന്ന് കളിക്കളം ഒഴിയുകയായിരുന്നു. ഹോക്കി അസോസിയേഷനിൽ ഉന്നത സ്ഥാനം വഹിച്ച വ്യക്തി ജീവിച്ചിരിപ്പില്ലാത്തതിനാൽ പേരു വെളിപ്പെടുത്തിയിട്ടില്ലെന്ന് ശാരദ പറയുന്നു. 

ദേശീയ ഗുസ്തി താരങ്ങൾ ലൈംഗികാക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയ വേളയിലാണ് ശാരദയുടെ വെളിപ്പെടുത്തലും പുറത്തുവരുന്നത്. ഹോക്കിയിൽ 25 തവണ കേരളത്തെ പ്രതിനിധീകരിച്ച താരമാണ് ശാരദ. 1972ൽ കേരളം ആദ്യ ദേശീയ ജൂനിയർ കിരീടം നേടുമ്പോൾ ടീം അംഗമായിരുന്നു. 9 തവണ സംസ്ഥാന സർവകലാശാല ടീമിനെ നയിച്ചു.

1975ലെ ജൂനിയർ നാഷനലിനു ശേഷം പട്യാലയിൽ നടന്ന ദേശീയ ക്യാംപിലാണു വനിതാ താരങ്ങൾ നേരിടുന്ന പീഡനങ്ങൾ മനസ്സിലാക്കിയത്. എല്ലാ ടൂർണമെന്റുകളിലും സാന്നിധ്യമുറപ്പിച്ചിരുന്ന വനിതാ ഹോക്കി ഫെഡറേഷനിലെ ഉന്നതൻ കളിക്കാർക്കൊപ്പം സമയം ചെലവിടാനെത്തുമായിരുന്നു.  ദേശീയ ടീമിലേക്കു ശാരദയ്ക്കും മറ്റൊരു മലയാളി താരമായ എസ്.ഓമനകുമാരിക്കും സിലക്‌ഷൻ ലഭിച്ചു. 

കളിക്കാർക്ക് 5 ദിവസത്തെ അവധി അനുവദിച്ചപ്പോൾ ദൂരം കാരണം വീട്ടിലേക്കു മടങ്ങാനായില്ല. തുടർന്ന് ശാരദയും ഓമനയും ക്യാംപിൽ കഴിയട്ടെയെന്നു ‘ഉന്നതൻ’ ആവശ്യപ്പെട്ടു. കെണിയാണെന്നു ബോധ്യമായതിനെ തുടർന്ന് ഇരുവരും രഹസ്യമായി കേരളത്തിലേക്കു മടങ്ങുകയായിരുന്നു.  

‘ഇന്ത്യൻ ജഴ്സിയണിഞ്ഞു രാജ്യത്തിനു വേണ്ടി കളിക്കുകയെന്ന സ്വപ്നമാണ് പൊലിഞ്ഞത്. പക്ഷേ അന്നെടുത്ത തീരുമാനം തെറ്റാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല’– ശാരദ പറയുന്നു.  

ഇന്ത്യൻ ക്യാംപിലേക്ക് പിന്നീട് ക്ഷണം കിട്ടിയെങ്കിലും പങ്കെടുത്തില്ല. 1988ൽ തിരുവനന്തപുരം ദൂരദർശനിൽ പ്രോഗ്രം എക്സിക്യൂട്ടീവായി. ദൂരദർശനിലെ ‘പ്രതികരണം’ പരിപാടിയിലൂടെ ഏറെ ശ്രദ്ധേയയായിരുന്നു. ദൂരദർശനു വേണ്ടി ആയിരത്തിലേറെ പ്രോഗ്രാമുകൾ ചെയ്ത ശാരദ 2015ൽ അസിസ്റ്റന്റ് ഡയറക്ടർ, പ്രോഗ്രാംസ് ആയാണു വിരമിച്ചത്. .

English Summary:

PR Sarada's autobiography exposes sexual exploitation in hockey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com