വിവരാവകാശം: കൃത്യമായ മറുപടി നൽകണമെന്ന് മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥർ സാങ്കേതികമായ മറുപടികളല്ല, കൃത്യമായ മറുപടികളാണു നൽകേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അപ്പീലുകളുടെയും ഫയലുകളുടെയും എണ്ണം കുറയ്ക്കാനും കഴിയും. പരമാവധി 30 ദിവസത്തിനകം മറുപടി നൽകണമെന്നാണു വ്യവസ്ഥ. അതുകൊണ്ടു മുപ്പതാം ദിവസമേ നൽകൂ എന്നു വാശിപിടിക്കുന്നത് ആശാസ്യമല്ല. വൈകി നൽകുന്ന വിവരം, വിവരനിഷേധത്തിനു തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർക്കു സംസ്ഥാന വിവരാവകാശ കമ്മിഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യ 161–ാം സ്ഥാനത്താണ്. അങ്ങനെയുള്ള രാജ്യത്ത് അറിയാനുള്ള അവകാശത്തിന്റെ അവസ്ഥ ഊഹിക്കാവുന്നതാണ്. അതിൽനിന്നു വേറിട്ടു നിൽക്കാൻ കേരളത്തിനു കഴിയണം. അധികാരം ജനങ്ങൾ നൽകിയതാണ്. അതുകൊണ്ടാണ് അധികാരസ്ഥാനത്തിരിക്കുന്നവർ ജനസേവകർ എന്നു വിളിക്കപ്പെടുന്നത്. ആർടിഐ ഉപയോഗിച്ച് അധികാരകേന്ദ്രങ്ങളിലെ ഫയൽനീക്കമറിയാൻ ഏതൊരു പൗരനും കഴിയും. അതുകൊണ്ടു ഫയൽനീക്കം സുതാര്യമാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി ഡോ.വി.വേണു മുഖ്യപ്രഭാഷണം നടത്തി. മുഖ്യ വിവരാവകാശ കമ്മിഷണർ ഡോ.വിശ്വാസ് മേത്ത അധ്യക്ഷത വഹിച്ചു. വിവരാവകാശ കമ്മിഷണർമാരായ ഡോ.കെ.എം.ദിലീപ്, എ.അബ്ദുൽ ഹക്കിം, പൊതുഭരണ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ഡിജിപി എസ്.ദർവേഷ് സാഹിബ് പ്രസംഗിച്ചു.
വീണയുടെ കമ്പനിക്കെതിരായ റിപ്പോർട്ട്; പ്രതികരിക്കാതെ മുഖ്യമന്ത്രി
തിരുവനന്തപുരം∙ മകൾ വീണാ വിജയന്റെ കമ്പനിയുടേത് ദുരൂഹമായ ഇടപാടുകളാണെന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പത്രസമ്മേളനത്തിൽ ഇതു സംബന്ധിച്ച ചോദ്യം ഉയർന്നപ്പോൾ കേന്ദ്ര ഏജൻസികളെക്കുറിച്ച് നേരത്തെ പറഞ്ഞു കഴിഞ്ഞതാണെന്നും വീണ്ടും പറയേണ്ട കാര്യമില്ലല്ലോ എന്നുമായിരുന്നു പ്രതികരണം. വീണയുടെ കമ്പനി എക്സാലോജിക്കിന്റെ ഇടപാടുകളെക്കുറിച്ചുള്ള ചോദ്യം ഉയർന്നപ്പോൾ താൻ പറയുന്നില്ലെന്നും അതിനെക്കുറിച്ച് പറയേണ്ടവർ പറയുമെന്നുമായിരുന്നു മറുപടി. എക്സാലോജിക് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും തുടർ പ്രതികരണം ഉണ്ടായില്ല.