ADVERTISEMENT

തിരുവനന്തപുരം ∙ പുതുവർഷ ദിനത്തിൽ ഐഎസ്ആർഒ വിക്ഷേപിച്ച ചെലവു കുറഞ്ഞ ബഹിരാകാശ പ്ലാറ്റ്ഫോം ‘പോയം–3’ ലക്ഷ്യങ്ങൾ പൂർത്തിയാക്കി. ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്ന റോക്കറ്റുകൾ ദീർഘകാലം അവിടെ അവശിഷ്ടമായി തുടരുകയോ കടലിൽ വീഴുകയോ ആണ് പതിവ്. അതിനു പരിഹാരമായി പിഎസ്എൽവി റോക്കറ്റിന്റെ നാലാമത്തെതും അവസാനത്തേതുമായ ഘട്ടത്തിനെ (പിഎസ്–4) ഉപഗ്രഹത്തിനു സമാനമായ ഒരു പ്ലാറ്റ്ഫോം ആയി ഉപയോഗിക്കുന്ന പിഎസ്എൽവി ഓർബിറ്റൽ എക്സ്പെരിമെന്റ് മൊഡ്യൂൾ (പോയം) ഐഎസ്ആർഒ വികസിപ്പിച്ചെടുത്തത്. അതിന്റെ മൂന്നാം പരീക്ഷണമായിരുന്നു സി–58 ൽ നടന്നത്.

9 ശാസ്ത്രീയ പഠനോപകരണങ്ങൾ, ഭൂമിയിലിരുന്ന് നിർദേശങ്ങളിലൂടെ (കമാൻഡ്) നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള ഉപകരണങ്ങൾ തുടങ്ങി സാധാരണ റോക്കറ്റ് അവശിഷ്ടങ്ങളിൽ ഉണ്ടാകാത്ത ഉപകരണങ്ങൾ ‘പോയ’ത്തിൽ ഉണ്ടായിരുന്നു. ഇതിനകം 400 തവണ പോയം ഭ്രമണപഥത്തിലൂടെ കറങ്ങി. ഇനി 70 ദിവസം കൂടി തുടർന്ന ശേഷം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചിറങ്ങി കത്തി നശിക്കും. ഇതോടെ ഈ വിക്ഷേപണത്തിലെ മാലിന്യം പൂർണമായി ഭ്രമണപഥത്തിൽ നിന്ന് ഇല്ലാതാകും. അടുത്ത ദൗത്യങ്ങൾക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ ഈ ഉപകരണങ്ങളെ ഉപയോഗിക്കും.

ഇതിലുണ്ടായിരുന്ന പഠനോപകരണങ്ങളിൽ (പേലോഡ്) നിന്നെല്ലാം ആവശ്യമായ വിവരം ലഭിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ആദ്യ പോയം ദൗത്യം മുതൽ മൂന്നാം ദൗത്യം വരെ വിവിധ സ്ഥാപനങ്ങളുടേതായി 21 പേലോഡുകളാണ് ബഹിരാകാശത്തെത്തിയത്.

പുതിയ ഉപഗ്രഹം അടുത്ത മാസം

പൂർണമായി കാലാവസ്ഥാ നിരീക്ഷണത്തിനായി രൂപം നൽകിയ ഇൻസാറ്റ്–3ഡിഎസ് ഉപഗ്രഹം അടുത്ത മാസം വിക്ഷേപിക്കും. ജിഎസ്എൽവി–എഫ്14 റോക്കറ്റിൽ ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. ഭൗമശാസ്ത്ര മന്ത്രാലയത്തിനു വേണ്ടി ബെംഗളൂരുവിലെ യുആർ റാവു ഉപഗ്രഹ കേന്ദ്രത്തിൽ നിർമിച്ച ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലേക്കു മാറ്റി. ഇൻസാറ്റ്–3ഡി, ഡിആർ ഉപഗ്രഹങ്ങളോടൊപ്പം തുടർച്ചയായ സേവനം ലഭ്യമാക്കുകയാണ് 3ഡിഎസിന്റെ ലക്ഷ്യം.

English Summary:

POEM-3 of Xposat mission achieved all of its payload objectives,says ISRO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com