‘അവർ ചുമതല നിറവേറ്റി’: ഗൺമാനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും ന്യായീകരിച്ചും സംരക്ഷിച്ചും മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം ∙ ഗൺമാനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും ന്യായീകരിച്ചും സംരക്ഷിച്ചുമുള്ള നിലപാട് നിയമസഭയിലും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു: ‘‘ജനാധിപത്യപരമായി പ്രതിഷേധിച്ചതിന്റെ പേരിൽ ആരെയങ്കിലും എന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചതായി ശ്രദ്ധയിൽപെട്ടിട്ടില്ല’’.
നവകേരള സദസ്സിനെതിരെ ജനാധിപത്യപരമായി നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ ഒരു പൊലീസ് നടപടിയും ഉണ്ടായിട്ടില്ല. സംരക്ഷിത വ്യക്തിയുടെ അടുത്തേക്ക് അനധികൃതമായി നീങ്ങുന്നവരെ തടഞ്ഞു സുരക്ഷ ഉറപ്പാക്കേണ്ടതു സുരക്ഷാ ഉദ്യോഗസ്ഥരുടെ ചുമതലയാണ്– മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴയിൽ കലക്ടറേറ്റ് മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെയുണ്ടായ പൊലീസ് മർദനത്തെ മുഖ്യമന്ത്രി ഇങ്ങനെ ന്യായീകരിച്ചു: ‘കലക്ടറേറ്റ് മാർച്ച് പൊലീസ് തടഞ്ഞപ്പോൾ, നൂറോളം യൂത്ത് കോൺഗ്രസുകാർ പട്ടിക, കരിങ്കൽ, ഇഷ്ടിക എന്നിവ ഉപയോഗിച്ചു പൊലീസിനെ ആക്രമിച്ചു. സമരം ചെയ്യുന്നവരെ അടിക്കാൻ പൊലീസ് മാനുവലിൽ വ്യവസ്ഥയില്ല. എന്നാൽ, കൃത്യനിർവഹണത്തിന്റെ ഭാഗമായുള്ള പ്രതിരോധത്തിനു ലാത്തി ഉപയോഗിക്കാൻ അനുവാദമുണ്ട്’.
പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകളുടെ വസ്ത്രം പൊലീസ് വലിച്ചു കീറുന്നതും മുടിയിൽ ബൂട്ടിട്ടു ചവിട്ടുന്നതുമായ സംഭവങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.