‘തിരക്കാണ്... വരാനാകില്ല’: പൊലീസിന്റെ നോട്ടിസിന് മുഖ്യമന്ത്രിയുടെ ഗൺമാന്റെ മറുപടി
Mail This Article
ആലപ്പുഴ ∙ നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ചെന്ന കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ എസ്.സന്ദീപും പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനു ഹാജരായില്ല. സൗത്ത് സ്റ്റേഷനിൽ ഇന്നലെ ഹാജരാകാനാണ് ഇവർക്കു നോട്ടിസ് നൽകിയിരുന്നത്.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിയുള്ളതിനാൽ തിരക്കാണെന്ന് ഇരുവരും സ്റ്റേഷനിലേക്ക് ഇമെയിൽ അയച്ചു. വീണ്ടും നോട്ടിസ് നൽകുമെന്നു സൗത്ത് പൊലീസ് അറിയിച്ചു. അനിൽ കുമാർ ഇന്നലെ പതിവുപോലെ മുഖ്യമന്ത്രിക്കൊപ്പം തന്നെയായിരുന്നു.
ഡിസംബർ 15 ന് നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിൽ എത്തിയപ്പോൾ റോഡരികിൽനിന്നു പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് എന്നിവരെ തല്ലിച്ചതച്ച സംഭവത്തിലാണു ചോദ്യം ചെയ്യൽ. മർദനമേറ്റ നേതാക്കളുടെ ഹർജിയെത്തുടർന്നാണു കോടതി നിർദേശപ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തത്. ഒരു മാസമായിട്ടും ചോദ്യം ചെയ്യാനായിട്ടില്ല.