അർബൻ നിധി നിക്ഷേപ തട്ടിപ്പ്: വീടുകളിൽ ഇ.ഡി പരിശോധന
Mail This Article
കണ്ണൂർ, കോഴിക്കോട് ∙ കണ്ണൂർ അർബൻ നിധി, സഹോദര സ്ഥാപനമായ എനി ടൈം മണി എന്നീ കമ്പനികളുടെ പേരിൽ നടന്ന നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ മലപ്പുറം, തൃശൂർ ജില്ലകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. കേസിലെ പ്രധാന പ്രതികളായ മലപ്പുറം ചങ്ങരംകുളം മേലെപ്പാട്ട് വീട്ടിൽ ഷൗക്കത്തലി, തൃശൂർ വയലത്തൂർ വെള്ളറ വീട്ടിൽ ആന്റണി സണ്ണി, തൃശൂർ വരവൂർ സ്വദേശി കെ.എം.ഗഫൂർ എന്നിവരുടെയും ഇവരുമായി ബന്ധപ്പെട്ട ഒരാളുടെയും വീടുകളിലായിരുന്നു പരിശോധന. ഇവരുടെ വീടുകൾ കേന്ദ്രീകരിച്ചും പണമിടപാട് നടന്നതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ നിന്നു പിടിച്ചെടുത്ത രേഖകളുടെ പരിശോധന 2 ദിവസം കൂടി തുടരുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് വ്യക്തമാക്കി. 2 കമ്പനികളുടെയും പേരിൽ നടത്തിയ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് (സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം) ഇതുവരെ 22 കോടി രൂപയുടെ 199 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിലുള്ള കേസുകൾ പ്രകാരമുള്ള തുകയാണിത്. അതേസമയം, പരാതി ലഭിക്കാത്തവരുടേതടക്കം ആകെ 80 കോടിയോളം രൂപയുടെ നിക്ഷേത്തട്ടിപ്പു നടന്നതായും 40 കോടിയോളം രൂപയുടെ നിക്ഷേപം തിരിച്ചു നൽകാൻ ബാക്കിയുണ്ടെന്നും കണക്കാക്കുന്നു.
3 പ്രധാന പ്രതികളടക്കം 10 പേരെ ഇതിനകം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃശൂർ ചാലിശേരി സ്വദേശിയും അർബൻ നിധി മാനേജിങ് ഡയറക്ടറുമായ മുണ്ടനാട്ട്പീടികയിൽ എം.ജെ.ജസീന, അസി. ജനറൽ മാനേജർ കണ്ണൂർ സിറ്റി ആദികടലായി സ്വദേശിനി സി.വി.ജീന, ജനറൽ മാനേജർ കാസർകോട് കൊടക്കാട് സ്വദേശി ചന്ദ്രൻ, എച്ച്ആർ മാനേജർ കെ.പ്രബീഷ്, ബ്രാഞ്ച് മാനേജർ താഴെചൊവ്വ സ്വദേശി കെ.ഷൈജു, മാനേജർ ചക്കരക്കല്ല് സ്വദേശി കെ.സുകേഷ്, ജീവനക്കാരി മാഹി സ്വദേശി സുഷി എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികൾ. ജസീന ഒഴികെയുള്ളവർ ജാമ്യത്തിലാണ്. വഞ്ചനക്കുറ്റവും ബഡ്സ് ആക്ട് (ബാനിങ് ഓഫ് അൺ റഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ്) പ്രകാരമുള്ള കുറ്റങ്ങളുമാണു പ്രതികൾക്കെതിരെ ആരോപിച്ചിരിക്കുന്നത്.