ADVERTISEMENT

മാവേലിക്കര ∙ ബിജെപി നേതാവ് രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ. പ്രതികളാരും ദയ അർഹിക്കുന്നില്ലെന്നു മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്ജി വി.ജി.ശ്രീദേവി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. 

ശിക്ഷിക്കപ്പെട്ടവരെല്ലാം പോപ്പുലർ ഫ്രണ്ട്–എസ്ഡിപിഐ പ്രവർത്തകരാണ്. വിവിധ വകുപ്പുകളിലായി പ്രതികൾക്ക് 25.09 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഇതിൽ 6 ലക്ഷം രൂപ രൺജീതിന്റെ കുടുംബത്തിനു നൽകണം. കേരളത്തിൽ ഏറ്റവുമധികം പേരെ വധശിക്ഷയ്ക്ക് വിധിച്ച കേസാണിത്. ഹൈക്കോടതിയുടെ അംഗീകാരത്തോടെയാകും ശിക്ഷ നടപ്പാക്കുക.

ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജീത് ശ്രീനിവാസിനെ (45) 2021 ഡിസംബർ 19ന് ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലാണു വെട്ടിക്കൊലപ്പെടുത്തിയത്.

രണ്ടുഘട്ടമായി അന്വേഷിച്ച കേസിലെ ആദ്യഘട്ട കുറ്റപത്രത്തിൽ ഉൾപ്പെട്ട 15 പ്രതികളുടെ ശിക്ഷയാണു പ്രഖ്യാപിച്ചത്. പ്രധാന പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരടക്കം മുപ്പതോളം പ്രതികളുള്ള രണ്ടാം കുറ്റപത്രം ഉടൻ സമർപ്പിക്കും.

കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തെന്നു കോടതി കണ്ടെത്തിയ ആദ്യ 8 പ്രതികൾക്കു പുറമേ, വീടിനു പുറത്തു കാവൽ നിന്ന 4 പ്രതികൾക്കും ഗൂഢാലോചനയിൽ പങ്കാളികളായ 3 പേർക്കും വധശിക്ഷ വിധിച്ചു. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത 8 പേർക്കു വധശിക്ഷയ്ക്കു പുറമെ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. മറ്റു പ്രതികൾക്കും വിവിധവകുപ്പുകളിലായി തടവും പിഴയുമുണ്ട്. പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലെത്തിച്ചു.

ആലപ്പുഴ ഡിവൈഎസ്പി ആയിരുന്ന എൻ.ആർ.ജയരാജിന്റെ നേതൃത്വത്തിലാണു കേസ് അന്വേഷിച്ചത്. അഡ്വ. പ്രതാപ് ജി.പടിക്കലായിരുന്നു സ്പെഷൽ പ്രോസിക്യൂട്ടർ.

ആലപ്പുഴ ജില്ലയിൽ 2021ൽ തുടർച്ചയായി നടന്ന 3 രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒടുവിലത്തേതായിരുന്നു രൺജീത് വധം. 2021 ഫെബ്രുവരി 24നു വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ ആർ.നന്ദുകൃഷ്ണ കൊല്ലപ്പെട്ടു. ഡിസംബർ 18നു രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിനെ മണ്ണഞ്ചേരിയിൽ കൊലപ്പെടുത്തി. പിറ്റേന്നു രാവിലെയാണ് രൺജീത് ശ്രീനിവാസ് കൊല്ലപ്പെട്ടത്. ആദ്യ 2 കേസുകളിലും കോടതി നടപടികൾ പൂർത്തിയായിട്ടില്ല. 
ഹാജരാകാതിരുന്ന പ്രതിക്കും വധശിക്ഷ
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായതി‌നാൽ കോടതിയിൽ ഹാജരാകാതിരുന്ന പത്താം പ്രതി ഒഴികെയുള്ള 14 പേരുടെ വധശിക്ഷയാണ് കോടതി പ്രഖ്യാപിച്ചത്. ഇതേ വകുപ്പുകൾ പത്താം പ്രതിക്കും ബാധകമാണെന്നു വിധിന്യായത്തിൽ വ്യക്തമാക്കി. പ്രതിയുടെ ഭാഗം കേൾക്കുകയെന്ന നടപടി പൂർത്തിയാക്കിയശേഷമായിരിക്കും പത്താം പ്രതിയുടെ ശിക്ഷ പ്രഖ്യാപിക്കുക.
എല്ലാവർക്കും വധശിക്ഷ കേരളത്തിൽ ആദ്യം
കൂടുതൽ പ്രതികളുള്ള കേസിൽ എല്ലാവർക്കും വധശിക്ഷ വിധിക്കുന്നത് കേരളത്തിൽ ആദ്യം. വധശിക്ഷ വിധിക്കപ്പെട്ടവരുടെ എണ്ണമനുസരിച്ച് രൺജീത് വധക്കേസ് രാജ്യത്തു 4–ാം സ്ഥാനത്താണ്. ആദ്യ 3 കേസുകൾ ഇവ:

∙ അഹമ്മദാബാദ് സ്ഫോടനപരമ്പര: 49 പ്രതികളിൽ 38 പേർക്കു 2022ൽ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. ഇവരിൽ 3 മലയാളികളുമുണ്ട്. 2008ലെ സ്ഫോടനപരമ്പരയിൽ 56 പേരാണു കൊല്ലപ്പെട്ടത്.

∙രാജീവ് ഗാന്ധി വധം: 26 പ്രതികൾക്കു ടാഡ കോടതി 1998ൽ വധശിക്ഷ വിധിച്ചു. 7 പേരുടെ ശിക്ഷ ജീവപര്യന്തമാക്കിയ സുപ്രീം കോടതി മറ്റു 19 പേരെ വിട്ടയച്ചു.

∙ജഹാനാബാദ് ദലിത് കൂട്ടക്കൊല: ബിഹാറിൽ 1997ൽ 58 പേർ കൊല്ലപ്പെട്ട കേസിലെ 16 പ്രതികൾക്കു 2010ൽ ജില്ലാ കോടതി വധശിക്ഷ വിധിച്ചു. പട്ന ഹൈക്കോടതി എല്ലാവരെയും വിട്ടയച്ചു.

English Summary:

Ranjeet Sreenivas Murder Case Verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com