ADVERTISEMENT

തിരുവനന്തപുരം ∙ കോഴിക്കോട് ചക്കിട്ടപാറയിൽ കഴിഞ്ഞയാഴ്ച ഭിന്നശേഷിക്കാരനായ വളയത്ത് ജോസഫ് ആത്മഹത്യ ചെയ്തത് ക്ഷേമപെൻഷൻ കിട്ടാത്തതു മൂലമെന്നു പ്രതിപക്ഷവും അല്ലെന്നു മന്ത്രി കെ.എൻ.ബാലഗോപാലും. സർക്കാർ നിലപാടിനെതിരെ അര മണിക്കൂറോളം സ്പീക്കറെ മറച്ചു പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം മുഴക്കിയും നുടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം തുടർനടപടികൾ ബഹിഷ്കരിച്ചു. കോൺഗ്രസിലെ പി.സി.വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടിസ് വഴി ക്ഷേമ പെൻഷൻ വിഷയം നിയമസഭയിലെത്തിച്ചത്. പെൻഷൻ‌ സർക്കാരിന്റെ ഒൗദാര്യമല്ല, ജനങ്ങളുടെ അവകാശമാണെന്നും പെൻഷൻ നൽകാനെന്ന പേരിൽ ഇന്ധന സെസ് പിരിച്ചിട്ടും 5 മാസത്തെ പെൻഷൻ കുടിശികയാണെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. സർക്കാരിന്റെ അവഗണനയാണു കാരണമെന്ന് ആത്മഹത്യക്കുറിപ്പിൽ ജോസഫ് വ്യക്തമാക്കിയിരുന്നെന്നും വിഷ്ണുനാഥ് പറഞ്ഞു.

എന്നാൽ, വളയത്ത് ജോസഫ് മുൻപ് 3 തവണ ആത്മഹത്യക്കു ശ്രമിച്ചയാളാണെന്നും ഒരു വർഷത്തിനിടെ പെൻഷനും തൊഴിലുറപ്പു കൂലിയുമായി 52,400 രൂപ അദ്ദേഹം കൈപ്പറ്റിയെന്നും മന്ത്രി പറഞ്ഞു.  ആത്മഹത്യയിലേക്കു നയിക്കുന്ന വിധത്തിൽ സാമ്പത്തിക പ്രതിസന്ധിയില്ല. ഗുളികയുടെ കവറിൽ നിന്നു ലഭിച്ച ആത്മഹത്യക്കുറിപ്പിന്റെ ആധികാരികത അന്വേഷിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. കൃത്യമായി പെൻഷൻ പോലും നൽകാൻ കഴിയാത്ത സർക്കാർ മരിച്ചയാളുടെ ആത്മഹത്യക്കുറിപ്പിന്റെ ആധികാരികത തേടി നടക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ‌ കുറ്റപ്പെടുത്തി. 

ജോസഫിനു പെൻഷൻ വൈകി: കലക്ടർ

കോഴിക്കോട് ∙ ചക്കിട്ടപാറയിൽ ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരൻ ജോസഫിന് പെൻഷൻ വൈകിയിരുന്നതായി കലക്ടർ സ്നേഹിൽ കുമാർ സിങ്. ജോസഫിന്റെ പരാതി നവംബറിൽ ലഭിച്ചിരുന്നു. തുടർന്ന് പഞ്ചായത്തിൽനിന്നു റിപ്പോർട്ട് തേടി. പെൻഷൻ വൈകിയിരുന്നുവെന്നാണു മനസ്സിലാക്കുന്നത്. ഇതു ജില്ലാതലത്തിൽ പരിഹരിക്കാവുന്നതായിരുന്നില്ല. ഇക്കാര്യത്തിൽ സർക്കാരിന്റെ നയപരമായ തീരുമാനമാണ് വേണ്ടിയിരുന്നത്. വിഷയത്തിൽ സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചുവെന്നും കലക്ടർ പറഞ്ഞു.

English Summary:

War of word between kerala Government and Opposition party in assembly on Chakkittapara suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com