ശാന്തൻപാറയിലെ അനധികൃത സംരക്ഷണഭിത്തി സ്വയം പൊളിച്ചുമാറ്റി സിപിഎം
Mail This Article
പൂപ്പാറ∙ കോടതിയെ സമീപിച്ചിട്ടും അനുകൂലവിധി കിട്ടാതെ വന്നതോടെ അനധികൃത നിർമാണം സിപിഎം സ്വയം പൊളിച്ചുമാറ്റി. ശാന്തൻപാറയിലെ പുതിയ ഏരിയ കമ്മിറ്റി ഓഫിസിനു മുന്നിലെ സംരക്ഷണഭിത്തിയാണു 10 മീറ്റർ നീളത്തിൽ പൊളിച്ചത്. 12 ചതുരശ്ര മീറ്റർ റോഡ് പുറമ്പോക്ക് കയ്യേറിയാണ് ഓഫിസ് നിർമിച്ചതെന്നു റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു. സിപിഎം ഓഫിസ് നിർമാണത്തിനു റവന്യു വകുപ്പ് നിരാക്ഷേപ പത്രം (എൻഒസി) നിഷേധിച്ചതിനു പിന്നാലെയാണ് ഇൗ ഓഫിസിനോട് ചേർന്നു ശാന്തൻപാറ – സേനാപതി റോഡിൽ നിർമിച്ചിരുന്ന സംരക്ഷണഭിത്തി സിപിഎം നേതാക്കൾ ഇടപെട്ടു പാെളിച്ചുനീക്കിയത്.
സിപിഎം ജില്ലാ സെക്രട്ടറിയുടെ പേരിലുള്ള 8 സെന്റിലാണു നാലുനിലക്കെട്ടിടം നിർമിക്കുന്നത്. ഭൂപതിവുചട്ടം ലംഘിച്ചതിനാൽ റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയെങ്കിലും പാർട്ടി നിർമാണം തുടർന്നു. പിന്നീടു ഹൈക്കോടതിയും ഓഫിസ് നിർമാണം വിലക്കി. എന്നാൽ, തുടർന്നും കെട്ടിടനിർമാണം തുടർന്നതു കോടതിയുടെ രൂക്ഷവിമർശനത്തിനിടയാക്കി. ഇതിനെതിരെ സിപിഎം നേതൃത്വം ഹൈക്കോടതിയെ സമീപിച്ചു. വിഷയം പഠിച്ച് നടപടി സ്വീകരിക്കാൻ ഹൈക്കോടതി കലക്ടർക്കു നിർദേശം നൽകി. തുടർന്നു കലക്ടറും കെട്ടിടനിർമാണത്തിന് അനുമതി നിഷേധിച്ചു. തുടർന്നാണു പാർട്ടി നേരിട്ട് ഇടപെട്ട് സംരക്ഷണഭിത്തി പൊളിച്ചത്.