മുൻസിഫ്– മജിസ്ട്രേട്ട് ഇനി സിവിൽ ജഡ്ജി
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തു മുൻസിഫ്– മജിസ്ട്രേട്ട് മുതൽ സബ് ജഡ്ജി വരെയുള്ളവർ ഇനി സിവിൽ ജഡ്ജി എന്നറിയപ്പെടും. ഇവരുടെ ഔദ്യോഗിക സ്ഥാനപ്പേര് മാറ്റി ആഭ്യന്തര വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. മുൻസിഫ്– മജിസ്ട്രേട്ട് ഇനി മുതൽ സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) എന്നറിയപ്പെടും. പ്രിൻസിപ്പൽ മുൻസിഫ്, അഡീഷനൽ മുൻസിഫ്, ഒന്നാം ക്ലാസ് മജിസ്ട്രേട്ട്, സ്പെഷൽ ജുഡീഷ്യൽ മജിസ്ട്രേട്ട്, ന്യായാധികാരി, കേരള ജുഡീഷ്യൽ അക്കാദമി അസി.ഡയറക്ടർ എന്നിവർ ഈ വിഭാഗത്തിൽ പെടും.
പ്രിൻസിപ്പൽ സബ് ജഡ്ജി, സബ് ജഡ്ജി, അഡീഷനൽ സബ് ജഡ്ജി , ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട്, അഡീഷനൽ സിജെഎം, അസി.സെഷൻസ് ജഡ്ജി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി, ഹൈക്കോടതി ഡപ്യൂട്ടി ഡയറക്ടർ (ഐടി), കേരള ജുഡീഷ്യൽ അക്കാദമി ഡപ്യൂട്ടി ഡയറക്ടർ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഡപ്യൂട്ടി റജിസ്ട്രാർ, കേരള ലോകായുക്ത ഡപ്യൂട്ടി റജിസ്ട്രാർ എന്നിവർ സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ ) എന്നറിയപ്പെടും. രാജ്യത്താകെ ഈ ഒരേ പേരിൽ ഇവർ അറിയപ്പെടണമെന്നു 2023 മേയിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു.